മകളുടെ വിവാഹത്തിലും 'രാഷ്ട്രീയം' പറയാതെ രജനീകാന്ത്; അതിഥികളിൽ സസ്പെൻസ്

മകളുടെ വിവാഹച്ചടങ്ങിലെ സാന്നിധ്യം പരിഗണിച്ച് ലോക്സഭാതിരഞ്ഞെടുപ്പിലെ രജനീകാന്തിന്റെ നിലപാടറിയാമെന്ന് കണക്കുകൂട്ടിയവര്‍ക്ക് തെറ്റി. ഭരണപ്രതിപക്ഷഭേദമില്ലാതെ നേതാക്കളെല്ലാം സൗന്ദര്യയുടെ വിവാഹച്ചടങ്ങിനെത്തി. 

സിനിമയിലേതു പോലെ തന്നെ സസ്പെന്‍സ് നിറഞ്ഞതാണ് സ്റ്റൈല്‍മന്നന്റെ രാഷ്ട്രീയനിലപാടുകളും. മകളുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികളിലും ഈ സസ്പെന്‍സ് നിലനിര്‍ത്താന്‍ രജനികാന്തിനായി. തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമി മുതല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വരെ ചടങ്ങില്‍ സാന്നിധ്യമറിയിച്ചു. 

വലിപ്പചെറുപ്പമില്ലാതെ തമിഴ്‌രാഷ്ട്രീയത്തിലെ നേതാക്കളെല്ലാവരും ചടങ്ങിനെത്തി. ഡി.എം.കെ. നേതാവ് എം.കെ.സ്റ്റാലിന്‍, ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍, എം.ഡി.എം.കെ. നേതാവ് വൈക്കോ, കോണ്‍ഗ്രസ് നേതാവ് തിരുനാവുക്കരശ്, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ തുടങ്ങി തമിഴ് രാഷ്ട്രീയമുഖങ്ങളത്രയും വിവാഹച്ചടങ്ങിനെത്തി. രാഷ്ട്രീയനേതാക്കള്‍ക്ക് പുറമെ സിനിമാമേഖലിയിലെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.  രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുളള സൂചനകളൊന്നും വിവാഹച്ചടങ്ങ് നല്‍കുന്നില്ലെന്ന് വ്യക്തം. അതിനിനിയും കാത്തിരിക്കേണ്ടി വരും.