ആടിനെ അറുത്ത് ‘അണ്ണാത്തെ’ പോസ്റ്ററില്‍ രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

നടന്‍ രജനികാന്തിനെതിരെ മൃഗബലി നടത്തിയതിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി. അണ്ണാത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിലാണ് നടനു കുരുക്കാവുന്നത്. മോഷന്‍ പോസ്റ്ററിലെ പഞ്ച് ഡയലോഗ് കേട്ട് തിരുച്ചിറപ്പള്ളിയിലെ രജനി രസികര്‍ മന്‍ഡ്രം പ്രവര്‍ത്തകര്‍ക്ക് ആവേശം അതിരുവിട്ടു. സൂപ്പര്‍ സ്റ്റാറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് അണ്ണാത്തയുടെ  മോഷന്‍ പോസ്റ്റര്‍ റിലീസിനെ ആഘോഷമാക്കിയത്. കണ്ണുതട്ടാതിരിക്കാന്‍ രക്താഭിഷേകം നടത്തി. ആട്ടിന്‍കുട്ടിയെ ജനമധ്യത്തില്‍ വച്ചാണ് അറുത്തത്. ദൃശ്യങ്ങള്‍  ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 

ഇതോടെ പ്രതിഷേധം ശക്തമായി. നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്തെ അറവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ്  പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. കര്‍ശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 2018 ല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകര്‍ വ്യാപകമായി മൃഗബലി നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.