ഗർഭിണിയായ ഭാര്യയെ കൊന്നു; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി; ക്രൂരം

ഗർഭിണിയായ ഭാര്യയെ അതിദാരുണമായി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിനൊപ്പം ഒരു രാത്രി കിടന്നുറങ്ങിയതിനു ശേഷം പുലർച്ചെ ഭർത്താവ് പൊലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. ഒമേർഗ താലൂക്ക് സ്വദേശിയായ വിനോദ് ധൻസിങ് പവാർ ഭാര്യ പ്രിയങ്ക റാത്തോ‍ഡുമായി വ്യാഴാഴ്ച രാത്രി വാക്കുതർക്കമുണ്ടായി. രോഷത്തിൽ ഭാര്യയെ കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുറും പൊലീസ് സ്റ്റേഷനിലെത്തി കുറ്റമേറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒരു രാത്രിമുഴുവൻ മൃതദേഹത്തിനടുത്താണ് ഇയാൾ കിടന്നുറങ്ങിയത്.

അഞ്ചുമാസം ഗർഭിണിയായിരുന്നു പ്രിയങ്ക. ഒമ്പത് മാസം മുമ്പാണ് കുഴൽക്കിണർ കമ്മീഷൻ ഏജന്റായ വിനോദും തുൽജപൂരിലെ ആശുപത്രിയിലെ നഴ്സായ പ്രിയങ്കയും വിവാഹിതരാകുന്നത്. മാതാപിതാക്കളിൽനിന്ന് പണം ഇനിയും വാങ്ങണമെന്ന് ആവശ്യപ്പെട്ട് പവാർ പ്രിയങ്കയുമായി നിരന്തരം കലഹിക്കുമായിരുന്നുവെന്ന് കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, കൊലക്കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.