അമേഠിയില്‍ രാഹുല്‍ മല്‍സരിക്കുമോയെന്ന ആകാംക്ഷ തുടരുന്നതിനിടെ മണ്ഡലത്തില്‍ ബി.ജെ.പിക്കായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഖ്നൗവിലും പത്രിക നൽകി. വമ്പന്‍ റോഡ് ഷോയുടെ അകമ്പടിയോടെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കാനെത്തിയത്.
അമേഠിയില്‍ രണ്ടാംതവണ ജനവിധി തേടുന്ന സ്മൃതി ഇറാനി പത്രികാ സമര്‍പ്പണം ശക്തി പ്രകടനത്തിനുള്ള വേദിയാക്കി. എംപി ഓഫീസിൽനിന്ന് കലക്‌ട്രേറ്റിലേക്ക് കൂറ്റന്‍ റോഡ് ഷോ. സ്മൃതിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും. വീട്ടിലെ പ്രത്യേക പൂജയ്ക്കും ക്ഷേത്ര ദര്‍ശനത്തിനും ശേഷമാണ് സ്മൃതി പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. കഴിഞ്ഞ ദിവസം അയോധ്യ രാമക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. സ്കൂട്ടറില്‍ സഞ്ചരിച്ച് പത്രിക സമര്‍പ്പണത്തിന് ജനങ്ങളുടെ പിന്തുണയും തേടി.
2019ല്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചാണ് സ്മൃതി അമേഠിയില്‍ വിജയിച്ചത്. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലഖ്നൗവില്‍ റോഡ് ഷോയോടെയാണ് പ്രതിരോധ മന്ത്രി രാജ് നാഥും സിങും പത്രിക സമര്‍പ്പിക്കാനെത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ഒപ്പം. ലഖ്നൗവിലും അമേഠിയും മെയ് 20നാണ് വോട്ടെടുപ്പ്.
Smriti irani road show