നോട്ട് അസാധുവാക്കലിനിടെ 60 ലക്ഷം തട്ടി; ഗായിക അറസ്റ്റിൽ

കള്ളപ്പണം തടയാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ വരെ ഉടനടി പുറത്തിറക്കിയ കുറ്റവാളികളുണ്ട്

നോട്ട് അസാധുവക്കലിനിടെ ഹരിയാനയിൽ സർക്കാർ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിയ ഗായിക അറസ്റ്റിലായ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. 2016ൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് വിരമിച്ച ഉദ്യോഗസ്ഥനിൽനിന്നു തട്ടിയെടുത്തത്.

2016ൽ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങിൽ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകൾ മാറി പുതിയ നോട്ട് നൽകാമെന്ന് അവർ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പവനെ പൊലീസ് പിടികൂടിയിരുന്നു

എന്നാൽ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവർഷത്തിനുശേഷമാണ് പിടിച്ചത്. ഹരിയാനയിൽ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡൽഹിയിലെത്തിച്ചു