രാജസ്ഥാനിൽ മൂന്നാം മുന്നണിയുമായി സിപിഎം: അമ്ര റാം മുഖ്യമന്ത്രി സ്ഥാനാർത്ഥി

കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന രാജസ്ഥാനിൽ മുന്നാം മുന്നണിക്ക് നേതൃത്വം നൽകി സി.പി.എം. പാർട്ടി സംസ്ഥാന സെക്രട്ടറി അമ്ര റാമിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിയാണ് മൂന്നാം മുന്നണിയുടെ പോരാട്ടം. കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയത് സി.പി.എമ്മിനെ തുണയ്ക്കുമെന്ന് അമ്രറാം മനോരമ ന്യൂസിനോട് പറഞ്ഞു.

സിക്കാർ ജില്ലയിലെ ദത്താറാംഗഡിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി അമ്ര റാം ജനവിധി തേടുന്നത്. 1993 മുതൽ മൂന്ന് തവണ ദോഡിൽ നിന്നും 2008ൽ ദത്താറാം ഗഡിൽ നിന്നും വിജയിച്ചിട്ടുള്ള അമ്ര റാം കഴിഞ്ഞ തവണ പരായപ്പെട്ടു. ഇത്തവണ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി മാത്രമല്ല അമ്രറാം. ഇടതു പാർട്ടികളും ജനതാദൾ സെക്യുലറും എം.സി.പി.ഐയും ഉൾപ്പെടുന്ന  രാജസ്ഥാൻ ലോക് താന്ത്രിക് മോർച്ചയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ്.  ബി.ജെ.പി പരാജയപ്പെടുകയും   കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാതെ വരികയും ചെയ്യുമ്പോൾ മൂന്നാം മുന്നണി കിംഗ് മേക്കർ ആകുമെന്ന് അമ്രറാം റാം മനോരമ ന്യൂസിനോട് സൂചിപ്പിച്ചു.

കിസാൻ സഭയുടെ അഖിലേന്ത്യാ ഉപാധ്യക്ഷൻ എന്ന നിലയിൽ അമ്ര റാം നേതൃത്വം നൽകിയ കർഷകസമരത്തിന് മുന്നിൽ വസുന്ധര രാജ സർക്കാരിന് മുട്ടുകുത്തേണ്ടി വന്നിരുന്നു. കർഷക രോഷം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.