അമ്മാ..അമ്മാ.; മരിച്ചതറിയാതെ വിളിച്ചുണര്‍ത്തുന്ന രണ്ട് വയസ്സുകാരി; നോവും കാഴ്ച

അമ്മ മരിച്ചതറിയാതെ ആശുപത്രി കിടക്കയുടെ അരികില്‍ രണ്ട് കുഞ്ഞുങ്ങള്‍. രണ്ട് വയസ്സുള്ള പെണ്‍കുട്ടി അമ്മയുടെ പുതപ്പ് വലിച്ച് മാറ്റുന്നു. മൂന്ന് മാസം പ്രായമുള്ള അവളുടെ സഹോദരന്‍ ആ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കുന്നു. നെഞ്ച് തകര്‍ക്കുന്ന ഈ കാഴ്ച രാജസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നാണ്. 

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ നൈന്‍വ എന്ന നഗരത്തിലെ ആരോഗ്യകേന്ദ്രത്തിലാണ് സംഭവം. 20 വയസ്സുള്ള യുവതി മരിച്ചിട്ട് ആറ് മണിക്കൂറായിട്ടും ജീവനക്കാർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയില്ല. 15 കിലോമീറ്റർ അകലെ നിന്ന് എത്തേണ്ട പൊലീസിനായി അവര്‍ കാത്ത് നിന്നതാണ് കാരണം. 

മരിച്ച സ്ത്രീയുടെ അമ്മ കുട്ടികളോട് അമ്മ ഉറങ്ങുകയാണ് ശല്യപ്പെടുത്തരുതെന്ന് പറയുന്നുണ്ട്. എന്നാല്‍ മാ, മാ എന്ന് വിളിച്ച് അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. പോലീസ് എത്തിയതിനെ തുടർന്നാണ് മോർച്ചറിയിലേക്ക് മാറ്റിയത്. ഷബാന എന്ന യുവതി എന്ത് അസുഖത്തെ തുടർന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ദിവസവേതന തൊഴിലാളികളായ കുടുംബം പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചു. മകളുടെ വയറില്‍ വളരെക്കാലമായി പ്രശ്നമുണ്ടായിരുന്നു എന്നാണ് അമ്മ പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ശനിയാഴ്ച ഷബാനയുടെ വയറുവേദന രൂക്ഷമായതിനെ തുടർന്ന് ചികിത്സയ്ക്കായി കോട്ടയിലേക്ക് പോകുകയായിരുന്നു. നാഗർഫോർട്ടിൽ നിന്ന് നൈൻവയിലേക്ക് ഒരു ഓട്ടോറിക്ഷയിൽ കയറി, അവിടെ നിന്ന് കോട്ടയിലേക്കുള്ള ബസിൽ ഇരുന്നു. എന്നാൽ ഷബാനയുടെ ആരോഗ്യം മോശമായി, ബസ് നൈൻവയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവർ ഇറങ്ങി.ഉച്ചയോടെ അവളെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഷബാനയുടെ സഹോദരന്‍ പറയുന്നു. അവിടെ വച്ച് ഷബാന മരിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മോര്‍ച്ചറിയിലേക്ക് മാറ്റിയും ഇല്ല. പൊലീസെത്താന്‍ വൈകി. ഷബാനയുടെ മൃതദേഹത്തിനരികെ കുട്ടികളെയും ഇരുത്തി. കൂടെ അമ്മയും സഹോദരനും. പിന്നീട് പൊലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.