മരണം തൊട്ടരികെ; അമ്മയ്ക്കായി വിഡിയോ എടുത്ത് ദൂരദര്‍ശന്‍ ക്യാമറാമാന്‍; ഹൃദയഭേദകം

ഇന്നലെ ദന്തേവാഡയിൽ ഒരു മാധ്യമപ്രവർത്തകനടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ നക്സൽ ആക്രമണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ദൂരദർശൻ സഹക്യാമറാമാൻ അമ്മയ്ക്ക് അയച്ചുകൊടുത്ത വിഡിയോയിലാണ് ആക്രമണത്തിന്റെ ഭീതി എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. ദൂരദര്‍ശന്റെ ക്യാമറാമാനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിനിടെയിലാണ് മോര്‍മുക്ത് ഇൗ വിഡിയോ എടുത്തത്.  

‘ഇവിടത്തെ സാഹചര്യം വളരെ മോശമാണ്. എന്നാല്‍ മരിക്കാന്‍ എനിക്ക് ഭയമില്ല..’ ചുറ്റും വെടിയാെച്ച മുഴങ്ങുന്നതിനിടയിൽ മോർമുക്ത് അമ്മയോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ധീരജ് കുമാര്‍, ക്യാമറാമാന്‍ അച്യൂത്യാനന്ദ സാഹു എന്നിവര്‍ക്കൊപ്പമാണ് മോര്‍മുക്ത് റിപ്പോര്‍ട്ടിങ്ങിനായി ബസ്തറിലെത്തിയത്. സാഹുവും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ മോര്‍മുക്തും ധീരജും ബാക്കിയുളള സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടിരുന്നു.

അടുത്തമാസം ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താശേഖരിക്കാനായി എത്തിയതായിരുന്നു മാധ്യമപ്രവർത്തകരുടെ സംഘം. 90 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 12നും 20നുമാണ് വോട്ടെടുപ്പ്. ദക്ഷിണ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലകളില്‍ ഒന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിയിരുന്നു.