കുടുംബത്തിലെ മൂന്ന് പേർ കുത്തേറ്റു മരിച്ചു; മകനും പ്രതിപ്പട്ടികയിൽ: ദുരൂഹം

ഡൽഹിയിൽ ഒരേ കുടുംബത്തിൽപ്പെട്ട മൂന്ന് പേർ കുത്തേറ്റു മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളും തെക്കൻ ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം താമസക്കാരുമായ മിഥിലേഷ്(45) ഭാര്യ സിയ(40) മകൾ നേഹ(16) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. മിഥിലേഷിന്റെ മകൻ സുരാജിനെ(18) നിസാര പരിക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവത്തിലുളള ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞില്ല. 

ബുധനാഴ്ച രാവിലെ സുരാജാണ് കുടുംബാംഗങ്ങളുടെ മരണം പുറംലോകത്തെ അറിയിച്ചത്. ബാൽക്കണിയിൽ നിന്ന് ഇയാൾ അലറിവിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട് അകത്ത് നിന്ന് പൂട്ടിയതിനാൽ സു രാജ് ബാൽക്കണിയിൽ നിന്ന് താക്കോൽ എറിഞ്ഞു കൊടുക്കുകയായിരുന്നു. വീടിനകത്ത് അയൽവാസികൾ പ്രവേശിച്ച് മൂവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. 

പതിനെട്ടുകാരനായ മകൻ നൽകിയ മൊഴികളൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. പുറത്തു നിന്ന് ആരെങ്കിലും അകത്തുപ്രവേശിച്ച് ആക്രമണം നടത്താൻ സാധ്യതയുണ്ടെങ്കിലും മകനെയും പ്രതിസ്ഥാനത്ത് പൊലീസ് സംശയിക്കുന്നുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടുപേർ തങ്ങളെ ആക്രമിച്ചുവെന്നും പരിക്കേറ്റയുടനെ താൻ ബോധരഹിതനായെന്നുമാണ് ഇയാൾ പൊലീസ് നൽകിയ മൊഴി.ബാക്കി മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തിയിട്ടും സുരാജിന് മാത്രം നിസാരമുറിവേറ്റതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. വാതിൽ അകത്തു നിന്ന് പൂട്ടിയതും താങ്കോൽ ഇയാളുടെ കൈവശമുണ്ടായിരുന്നതുമെല്ലാം സംശയം ബലപ്പെടുത്തുന്നു. പ്രതിപട്ടികയിൽ ദമ്പതികളുടെ മകനുമുണ്ടെന്നും പൊലീസ് പറയുന്നു.