മോദിയെ കാണാനായില്ല; യുവതി ഒാടിക്കൊണ്ടിരുന്ന ബസിന് തീയിട്ടു

പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ കാണാൻ നേരിൽ കാണാൻ കഴിഞ്ഞില്ലെന്ന നിരാശയിൽ ഒാടിക്കൊണ്ടിരിക്കുന്ന ബസിന് യുവതി തീ കൊളുത്തി. ഉത്തർപ്രദേശിലെ കണ്ടൻമെന്റ് ബസ് സ്റ്റാന്റിലാണ് വിചിത്ര സംഭവം. ലക്നൗവിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആഡംബര ബസാണ് യുവതി പെട്രോൾ‌ ഒഴിച്ച് കത്തിച്ചത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.  സംഭവത്തിൽ  ലക്നൗ സ്വദേശി വന്ദന രഘുവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു.  

ഉത്തർപ്രദേശ് വിഘടിച്ച് പൂർവഞ്ചൽ എന്ന പേരിൽ വ്യത്യസ്ത സംസ്ഥാനം വേണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം.   ആ​ഗസ്റ്റ് 15ന് തന്റെ ആവശ്യങ്ങൾ യുവതി മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. പിന്നീട് പലരീതിയിൽ പ്രതിഷേധനുമായി എത്തിയ യുവതിയെ ആഗസ്ത് 29 ന് അറസ്റ്റ് ചെയ്തതായി വാരണാസി പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ സിംഗ് പറഞ്ഞു. സെപ്തംബർ 17 ന് തന്റെ 68-ാം പിറന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വാരണാസിയിൽ എത്തിയതായിരുന്നു നരേന്ദ്രമോദി.