വീടിനടുത്ത് സ്വന്തം ശവക്കുഴിയൊരുക്കി വൃദ്ധൻ; കാരണമറിഞ്ഞ പൊലീസുകാർ ഞെട്ടി

കൃഷിഭൂമിയിൽ സ്വന്തം കുഴിമാടമൊരുക്കി എഴുപതുകാരൻ. 10 അടി താഴ്ചയുള്ള കുഴിയിലിറങ്ങി, കോൺക്രീറ്റ് സ്ലാബ് കൊണ്ടുമൂടാനായിരുന്നു നീക്കം. എന്നാൽ പൊലീസെത്തി നീക്കം തടഞ്ഞു.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിനടുത്താണ് സംഭവം. പ്രാർഥനകളും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡി(70)  ആണ് വീടിനോട് ചേർന്നുള്ള സ്ഥലത്ത് 10 അടി താഴ്ചയിൽ ശവക്കുഴിയുണ്ടാക്കിയത്. സ്വയം ശവസംസ്കാരം നടത്താൻ ഇയാൾ കലക്ടറുടെ അനുമതി തേടി. കലക്ടറാണ് പൊലീസിനെ വിവരമറിയിച്ചത്. 

കാര്യം തിരക്കിയപ്പോൾ ലാച്ചി റെഡ്ഡിയുടെ മറുപടിയിങ്ങനെ; 'ദൈവം വിളിക്കുന്നുണ്ട്,  ജീവിതത്തിൽ ചെയ്തുതീർക്കാൻ ഇനിയൊന്നുമില്ല. മകനും മരുമകനും നല്ല നിലയിലാണ്. ഇനി ഭൂമിയിൽ കഴിഞ്ഞിട്ട് കാര്യമില്ല, പോകണം''.

കുഴിയിലിറങ്ങിയ ശേഷം കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടാനായിരുന്നു ഇയാളുടെ നീക്കം. 

പൊലീസ് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഇയാൾ വഴങ്ങിയില്ല. എന്നാൽ ആത്മഹത്യക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ലാച്ചി റെഡ്ഡി പിന്മാറി. ഇനിയിങ്ങനെ ചെയ്യില്ലെന്ന് പൊലീസിന് ഉറപ്പും നൽകി.