500 ക്വിന്റൽ മാവിൻതടി കത്തിച്ച് യാഗം; മലിനീകരണം തടയാൻ യുപിയില്‍ വിചിത്രവഴി

500 ക്വിന്റൽ മാവിൻതടി കത്തിച്ച് യാഗം; മലിനീകരണം തടയാൻ യുപിയില്‍ വിചിത്രവഴി 108 അഗ്നികുണ്ഡങ്ങളിൽ 500 ക്വിന്റൽ മാവിൻതടി കത്തിച്ച് ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന യാഗത്തിന് ഉത്തർപ്രദേശിൽ തുടക്കമായി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി ശ്രീ അയുത്ചണ്ടി മാഹായഞ്ജ സമിതിയാണ് യാഗം നടത്തുന്നത്. വാരണാസിയിൽ നിന്നുള്ള 350ലധികം ബ്രാഹ്മണരാണ് യാഗത്തിന് നേത്യത്വം നൽകുന്നത്.

എന്നാൽ ഇത്രയധികം മാവിൻ തടി ഉപയോഗിച്ച് യാഗം നടത്തുന്നതോടെ മലിനീകരണം വർധിക്കുകയല്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. മതവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചിരിക്കുന്നത്. ഇത്രയും വിറക് കത്തിച്ച് നടത്തുന്ന യാഗം നടത്തുമ്പോൾ മലിനീകരണമുണ്ടാക്കുമെങ്കിലും ഇൗ വിഷയത്തിൽ അന്വേഷണം നടത്താനുള്ള വകുപ്പില്ലെന്നാണ് യു.പി.പി.സി.ബിയുടെ റീജിയണൽ ഓഫിസർ ആർ.കെ.ത്യാഗി പറഞ്ഞു.

യാഗത്തിന് ഉപയോഗിക്കുന്ന മാവിന്‍ തടി പശുവിൻ നെയ്് ഉപയോഗിച്ചാണ് കത്തിക്കുന്നത്. യാഗങ്ങൾ കൊണ്ട് വായു ശുദ്ധീകരിക്കപ്പെടുമെന്ന് പുരാണങ്ങളിൽ പറയുന്നുണ്ടെന്നും എന്നാൽ ഇതിനെ ശാസ്ത്രീയമായി തെളിയിക്കുന്ന വിധത്തിൽ പഠനങ്ങൾ നടന്നിട്ടില്ലെന്നും ആയുത്ചണ്ടി മഹായഞ്‍ജ സമിതിയുടെ ഭാരവാഹി ഗിരീഷ് ബൻസാൽ പറയുന്നു. എങ്കിലും യാഗം പൂർത്തിയാകുന്നതോടെ അന്തരീക്ഷമലിനീകരണം കുറയുമെന്നാണ് സംഘാടകരുടെ അവകാശവാദം.