വി.മുരളീധരൻ ഇടപെട്ടു; ഡാൻസ് ബാറിലെത്തിച്ച പെൺകുട്ടികളെ രക്ഷപെടുത്തി

ദുബായിൽ തൊഴിൽതട്ടിപ്പിനിരയായി ഡാൻസ് ബാറിലെത്തിച്ച കോയമ്പത്തൂർ സ്വദേശികളായ നാല് പെൺകുട്ടികളെ രക്ഷപെടുത്തി. കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻറെ നിർദേശപ്രകാരം, ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് അടിയന്തരനടപടി കൈക്കൊണ്ടത്. ഇവൻറ് മാനേജ്മെൻറ് കമ്പനിയിലെ ജോലിക്കെന്ന പേരിലാണ് പെൺകുട്ടികളെ ദുബായിലെത്തിച്ചത്.

കോയമ്പത്തൂർ സ്വദേശികളായ നാല് പെൺകുട്ടികളെ നാല് ദിവസം മുൻപാണ് ദുബായിലെത്തിച്ചത്. ഇവൻറ് മാനേജ്മെൻ്ര് കമ്പനിയിൽ നല്ല ശമ്പളത്തോടെ ജോലി ഉറപ്പാണെന്നായിരുന്നു ഏജൻറായിരുന്ന കോയമ്പത്തൂർ സ്വദേശി ഇവരോട് പറഞ്ഞത്. എന്നാൽ, ദുബായിലെത്തിയ പെൺകുട്ടികളെ  മുറിയിൽ പൂട്ടിയിടുകയും രാത്രി നിർബന്ധിച്ച് ഡാൻസ് ബാറിലെത്തിക്കുകയുമായിരുന്നു. 

തട്ടിപ്പിൽ അകപ്പെട്ടുവെന്നു മനസിലായ പെൺകുട്ടികൾ നാട്ടിലെ ബന്ധുവിനയച്ച മൊബൈൽ സന്ദേശം, കേരളത്തിലെ ബിജെപി പ്രവർത്തകനായ ജി.കാശിനാഥൻ വഴിയാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറിയുന്നത്. തുടർന്ന് വി.മുരളീധരൻറെ നിർദേശപ്രകാരം ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഇടപെടുകയും ദുബായ് പൊലീസിൻറെ സഹായത്തോടെ പെൺകുട്ടികളെ രക്ഷപെടുത്തുകയായിരുന്നു.

കോൺസുലേറ്റിലെത്തിച്ച നാലു പെണകുട്ടികളേയും വൈകുന്നേരത്തോടെ ഇന്ത്യയിലേക്കു മടക്കിഅയച്ചതായി കോൺസുലേറ്റ് അധികൃതർ അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമകാര്യത്തിൽ കേന്ദ്രസർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സംഭവം വിശദീകരിച്ചുകൊണ്ട് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ട്വീറ്റ് ചെയ്തു.