സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രതിസന്ധിയിലായ പ്രമുഖ നിർമാണ കമ്പനിയായ സൗദി ഓജർ ജൂലൈ അവസാനത്തോടെ മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് പൂർണമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്‌തു.സൗദി ഓജർ കമ്പനിയിലെ തൊഴിൽ പ്രശ്‌നങ്ങൾ രാജ്യാന്തര തലത്തിൽവരെ വാർത്തയായ പശ്ചാത്തലത്തിൽ സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം കമ്പനി ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരം കമ്പനിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തൊഴിലാളികൾക്ക് ശമ്പള കുടിശിക ഈടാക്കി നൽകാനും തൊഴിൽ മന്ത്രാലയം ശ്രമം നടത്തിയിരുന്നു.എന്നാൽ ഇതൊന്നും പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കാത്ത സാഹചര്യത്തിലാണ് മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ട് കമ്പനി പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.ജൂലൈ അവസാനത്തോടെ കമ്പനി വിട്ടുപോകണമെന്ന് തൊഴിലാളികൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. തൊഴിൽ പ്രതിസന്ധിയിലായതോടെ സൗദി ഓജർ കമ്പനിയിലെ അനേകം ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു.എട്ടുമാസത്തെ വേതന കുടിശിക നിയമനടപടികളിലൂടെ നേടിയെടുക്കാൻ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയാണ് തൊഴിലാളികൾ മടങ്ങിയിരുന്നത്.
അതിനിടെ തൊഴിൽ പ്രതിസന്ധിയിലായ സൗദി ഓജറിലെ സൗദി ജീവനക്കാർക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് മറ്റു സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു . സൗദി ഓജറിൽ നിലവിലുള്ള 8000 ഓളം ജീവനക്കാരിൽ 1200 പേർ സൗദികളാണ്. ഇതിൽ 600 പേരെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റും. അവശേഷിക്കുന്നവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മാനവ ശേഷി വികസന നിധിക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രിയും നിധി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. അലി അൽഗഫീസ് നിർദേശം നൽകി. കമ്പനിയിലെ ആറായിരത്തോളം വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും മന്ത്രാലയം ശ്രമിച്ചുവരികയാണ്.
സൗദി ഓജറിൽ തൊഴിൽ പ്രതിസന്ധി തുടങ്ങിയത് മുതൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും കമ്പനിയുമായും സഹകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയാണ്.സൗദി ഓജറിലെ വിദേശ തൊഴിലാളികളിൽ മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കും. ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫൈനൽ എക്‌സിറ്റിൽ തിരിച്ചുപോകുന്ന തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ഏകോപനം നടത്തി മന്ത്രാലയം സംരക്ഷിക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു.
സൗദി ഓജർ പ്രതിസന്ധിയിലായ ശേഷം 16000 വിദേശ തൊഴിലാളികളുടെ പ്രശ്‌നത്തിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഹാരം കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ 11,500 പേർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. 3800 പേരുടെ സ്‌പോൺസർഷിപ്പ് മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് മന്ത്രാലയം മാറ്റിനൽകി. സ്വദേശങ്ങളിലേക്ക് തിരിച്ചുപോയ തൊഴിലാളികൾക്കും സ്‌പോൺസർഷിപ്പ് മാറ്റിയ തൊഴിലാളികൾക്കും കമ്പനിയിൽ നിന്ന് ലഭിക്കാനുള്ള മുഴുവൻ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ഈടാക്കി നൽകുന്നതിന് നിയമ നടപടികൾ സ്വീകരിക്കാൻ ലോ ഓഫീസുകളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.