അര്‍ബുദം ബാധിച്ച നാലു വയസുകാരനായ മകനെയുമെടുത്ത് യുവതി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ബർ ദുബായിലെ കെട്ടിടത്തിൽ നിന്നാണ് യുവതി കുട്ടിയെയുമെടുത്ത് ചാടിയത്. രണ്ടു പേരും തൽക്ഷണം മരിച്ചിരുന്നു. കെട്ടിടത്തിന് എതിർവശത്തെ ഹോട്ടലിനു പുറത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സംഭവം ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയത്. അടുത്ത എമിറേറ്റിൽ നിന്നെത്തി ഹോട്ടലിന്റെ ആറാം നിലയിൽ മുറിയെടുത്ത യുവതി ബാൽക്കണിയിൽ നിന്ന് ആദ്യം കുട്ടിയെ താഴേയ്ക്ക് എറിയുകയും പിന്നീട് സ്വയം ചാടി മരിക്കുകയുമായിരുന്നു.
യുവതിയുടെ താമസ സ്ഥലത്ത് നിന്ന് പൊലീസ് രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെടുത്തിരുന്നു. അതിലൊന്ന് പൊലീസിനാണ്. മകന് അർബുദമായതിനാൽ വേദനാജനകമായ രോഗാവസ്ഥ കണ്ടു നിൽക്കാൻ സാധിക്കാത്തതിനാൽ ജീവനൊടുക്കുന്നു എന്നായിരുന്നു പൊലീസിനെഴുതിയ കുറിപ്പിലുണ്ടായിരുന്നതെന്നു ദുബായ് പൊലീസ് ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജിയിലെ ക്രൈം സീൻ വിഭാഗം ഡയറക്ടർ കേണൽ അഹമ്മദ് ഹുമൈദ് അൽ മർറി പറഞ്ഞു.
ഇത്തരമൊരു ഖേദകരമായ തീരുമാനത്തിൽ ഭർത്താവിനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ കുറിപ്പ്. സംഭവത്തിന് ശേഷം ഉടൻ സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിഭാഗവും വിരലടയാളങ്ങൾ ശേഖരിച്ചു. ഇതിൽ നിന്ന് സംഭവ സമയം യുവതി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ എന്നു കണ്ടെത്തിയിരുന്നു. കുട്ടിയുടെ അസുഖം കാരണം യുവതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഭർത്താവ് പൊലീസിനോട് പറഞ്ഞു. യുവതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.