17 വര്‍ഷത്തിന് ശേഷം മലയാളിയായ മാതാവിനെയും സഹോദരിയെയും ഫെയ്സ് ബുക്ക് വഴി കണ്ടെത്തിയ സുഡാനിലെ ഹാനി നാദർ മർഗാനി അലി തനിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുവേണ്ടി ഇന്ത്യൻ കോൺസൽ ജനറലിനെ സമീപിച്ചു. ദുബായിലെ ടൈപ്പിങ് സെന്ററിൽ ജോലി ചെയ്യുന്ന ഹാനിക്ക് ഇന്ത്യൻ പൗരത്വ കാർഡിനുള്ള അപേക്ഷ നൽകുമെന്നും സ്ഥിര പൗരത്വം ലഭിക്കുന്നതിന് സമയബന്ധിതമായി സമ്മർദ്ദം ചെലുത്തുമെന്നും കോൺസൽ ജനറൽ വിപുൽ ഉറപ്പ് നൽകി. വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ച് എല്ലാ വിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒാവർസീസ് സിറ്റിസൺ ഒാഫ് ഇന്ത്യ എന്ന കാർഡ് ലഭിച്ച് അഞ്ച് വർഷത്തിനുള്ളിലാണ് പൗരത്വത്തിന് ശ്രമിക്കേണ്ടത്.
സുഡാന്‍ പൗരനായ ഹാനിയുടെ പിതാവ് പഠനത്തിനായി കേരളത്തില്‍ വന്നപ്പോഴാണ് കോഴിക്കോട് സ്വദേശിനിയായ നൂര്‍ജഹാനെ വിവാഹം കഴിച്ചത്. 2000 സെപ്റ്റംബറിൽ മൂന്നു വയസുള്ള ഹാനിയെ, മാതാവ് നൂര്‍ജഹാനും സഹോദരിമാരും അറിയാതെ നഴ്‌സറി സ്കൂളിൽ നിന്നു പിതാവ് സുഡാനിലേക്കു കൂട്ടിക്കൊണ്ടു പോയി. കുട്ടിയെ കാണാതെ നഴ്‌സറിയില്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. സുഡാനിലെത്തിയ പിതാവ് മറ്റൊവു വിവാഹം കഴിച്ചതോടെ ഹനിയുടെ ജീവിതം ദുരിതത്തിലായി.
എങ്ങിനെയെങ്കിലും അമ്മയുടെയും സഹോദരിമാരുടെയും അടുത്തെത്തണമെന്നായിരുന്നു അവന്റെ ചിന്ത. ഒടുവില്‍ കേരളത്തില്‍നിന്നു സുഡാനിലെത്തിയ മണ്ണാര്‍കാടു സ്വദേശി ഫാറൂഖ് ഹാനിയുടെ പക്കലുണ്ടായിരുന്ന ജനനസര്‍ട്ടിഫിക്കറ്റും ഫൊട്ടോകളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹാനിയുടെ സ്വപ്‌നം പൂവണിയുന്നത്. അബുദാബിയിലുള്ള നൂര്‍ജഹാന്റെ ബന്ധു റഹീമാണ് വിവരം ദുബായില്‍ ജോലി ചെയ്യുന്ന സമീറയെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഹനിയുമായി ബന്ധപ്പെട്ടു. ഇന്ത്യയിലേക്കുള്ള വരവ് ദുഷ്‌കരമായിരുന്നതിനാല്‍ സമീറ സന്ദര്‍ശക വിസയില്‍ അനുജനെ യുഎഇയില്‍ എത്തിക്കുകയായിരുന്നു.
ഒരു കടയില്‍ ജോലി ചെയ്യുന്ന സമീറ തന്റെ ഇതുവരെയുള്ള സമ്പാദ്യവും സ്വര്‍ണവുമെല്ലാം വിറ്റാണ് അനുജനെ യുഎഇയിലെത്തിക്കാന്‍ പണം കണ്ടെത്തിയത്. യുഎഇയിലുള്ള നരിക്കുനിക്കാരുടെയും മറ്റു സാമൂഹിക പ്രവർത്തകരുടെയും പ്രയത്നത്തിന്‍റെ ഫലമായി കഴിഞ്ഞ മാസം നാട്ടിൽ നിന്ന് നൂര്‍ജഹാനും ദുബായിലെത്തി.
മകന്റെയും മാതാവിന്റെയും സംഗമം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. തുടർന്നാണ് ഹാനിക്ക് ദുബായിൽ ജോലി ലഭിച്ചത്. പൗരത്വം ലഭിക്കാനുള്ള ശ്രമം നടത്തുമെന്ന് കോൺസൽ ജനറൽ ഉറപ്പ് നൽകിയതോടെ തന്‍റെ പെറ്റുമ്മയുടെയും കൂടെപ്പിറപ്പുകളുടെയും കൂടെ കഴിയുവാൻ ജന്മനാട്ടിൽ എത്താനുള്ള ദിവസം കാത്തു കഴിയുകയാണ് ഹാനി. സഹോദരി സമീറ, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ, സാമൂഹിക പ്രവർത്തകൻ ഹാരിസ് കുണ്ടുങ്ങര എന്നിവരോടൊപ്പമായിരുന്നു ഹാനി കോൺസൽ ജനറലിനെ സമീപിച്ചത്. പാസ്പോർട്ട് കോൺസൽ പ്രേം ചന്ദും സന്നിഹിതനായിരുന്നു.