'കടന്നുപോയത് ഏറ്റവും മോശം അവസ്ഥയിലൂടെ'; ആര്യന്‍ ഖാന്‍ കേസില്‍ മനസ് തുറന്ന് ഷാരൂഖ്

മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റില്‍ മനസുതുറന്ന് ഷാരൂഖ് ഖാന്‍. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി താനും കുടുംബവും വളരെ മോശം അവസ്ഥയിലൂടെയാണു കടന്നുപോയതെന്നും 

അന്നത്തെ സംഭവങ്ങള്‍ തന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും ഷാരൂഖ് പറഞ്ഞു. എല്ലാം നല്ലതെന്നു തോന്നുമ്പോള്‍ ജീവിതത്തില്‍ തിരിച്ചടികള്‍ സംഭവിക്കാമെന്നും അപ്പോള്‍ പ്രതീക്ഷയും സത്യസന്ധതയും കൈവിടരുതെന്നും ഷാരൂഖ് പറഞ്ഞു. ന്യൂസ് 18 ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കഴിഞ്ഞ നാലഞ്ച് വര്‍ഷം ഞാനും കുടുംബവും വളരെ മോശം അവസ്ഥയിലൂടെയാണു കടന്നു പോയത്. കൊവിഡ് മൂലം നിങ്ങള്‍ക്കും അങ്ങനെ തന്നെയാവും. എന്‍റെ മിക്ക സിനിമകളും പരാജയപ്പെട്ടു. വിഡ്ഢികളായ ചില അനലിസ്റ്റുകള്‍ എന്‍റെ മരണമണി മുഴങ്ങുന്നുവെന്ന് എഴുതി. വ്യക്തിപരമായ തലത്തില്‍ അലോസരപ്പെടുത്തുന്നതും അസുഖകരവുമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു. അതൊക്കെ ചില പാഠങ്ങളും പഠിപ്പിച്ചു.  നിശബ്ദനായിരിക്കുക, അന്തസോടെ കഠിനാധ്വാനം ചെയ്യുക. എല്ലാം നല്ലതാണ് എന്ന് തോന്നുന്ന സമയത്തു ചിലപ്പോള്‍ ജീവിതത്തില്‍ ചില തിരിച്ചടികള്‍ സംഭവിച്ചേക്കാം. എന്നാല്‍ ഈ സമയത്താണ് ഏറ്റവും പ്രതീക്ഷയും സത്യസന്ധതയും ഉണ്ടാവേണ്ടത്,' ഷാരൂഖ് പറഞ്ഞു. 

2021 ഒക്ടോബറിലാണു മയക്കുമരുന്ന കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്. 26 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ആര്യന്‍ ഖാന്‍ പിന്നീടു തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. അതേസമയം ഡങ്കിയാണ് ഒടുവില്‍ പുറത്ത് വന്ന ഷാരൂഖ് ചിത്രം. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 452 കോടി കളക്ട് ചെയ്തിരുന്നു. തപ്സി പന്നുവാണ് ചിത്രത്തില്‍ നായികയായത്.

Sharukh Khan talks about Aryan Khan