കമലിനെ കേരളം മറക്കില്ല; കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; രൂക്ഷവിമർശനം

ഒരു വശത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേള കൊഴുക്കുന്നു. മറുവശത്തു വിവാദങ്ങളും. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന വേദിയിൽ നിന്നും നടൻ സലിംകുമാറിനെ ഒഴിവാക്കിയതായതാണ് വിവാദങ്ങൾക്കു കാരണം. ചലചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ രൂക്ഷവിമർശനമാണ് സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഉയരുന്നത്. 

തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി  അഷറഫ് കടുത്ത ഭാഷയിലാണ് കമലിനെ വിമർശിച്ചിരിക്കുന്നത്. സംവിധായകൻ കമലിന്റെ മാനസിക നില പരിശോധിക്കണമെന്ന് അഷറഫ് പറയുന്നു . 

രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം അഹമ്മദ്, കൂടാതെ നാഷനൽ അവാർഡ് ജേതാവും സിനിമാക്കാരുടെ ഇടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി,( കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് ). ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്.

ഐഎഫ്എഫ്കെയുടെ ഇടത്പക്ഷ സംസ്കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ....? ഒരു കലാകാരൻ ഇങ്ങിനെയാണോ പെരുമാറേണ്ടത്...? കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..? ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യന്റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ, ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാദമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.

ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നൽകിയതല്ലന്ന് ഓർക്കണം. ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.

ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ....? എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ കേരളം മറക്കില്ല. അത് അയാളുടെ സിനിമകളുടെ പേരിലാകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.