കാമറൂണിനു കാലിടറി; സ്വിറ്റ്സർലൻഡ് ജയത്തോടെ തുടങ്ങി

Switzerland players applaud supporters

വമ്പൻ അട്ടിമറികൾ ‘കുപ്രസിദ്ധമാക്കിയ’ ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സ്വിറ്റ്സർലൻഡിനു കാലിടറിയില്ല. എതിരാളികളുടെ വമ്പു കൂസാതെ വീറോടെ പൊരുതിയ കാമറൂണിനെ എതിരില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തി ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് അക്കൗണ്ട് തുറന്നു. ഫ്രഞ്ച് ലീഗ് വൺ ക്ലബ് സ്ട്രൈക്കറും സ്വിസ് ആരാധകരുടെ ഇഷ്ട താരവുമായ ബ്രീൽ എംബോളോയുടെ വകയാണു വിജയഗോള്‍ (47’). ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി. 

ഫിഫ റാങ്കിങ്ങിൽ മുൻനിരക്കാരും പ്രതിരോധത്തിൽ ‘കടുകട്ടി’ക്കാരുമായ സ്വിറ്റ്സർലൻഡിനെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ തളച്ചതിനു ശേഷമാണു കാമറൂണിനു കാലിടറിയത്. മധ്യനിരയിൽനിന്നു ഗ്രനിറ്റ് ജാക്ക ഒരുക്കി നൽകിയ പന്തുമായി വലതു വിങ്ങിൽനിന്നു ബോക്സിനുള്ളിലേക്കു സെർദാർ ഷാക്കിറി അളന്നു മുറിച്ചു നീട്ടിയ പാസാണു ഗോളിൽ കലാശിച്ചത്. ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെനിന്ന എംബോളോ കാമറൂൺ ഗോളി ആന്ദ്രേ ഒനാനയെ നിഷ്പ്രഭനാക്കി പന്ത് അനായാസം വലയിലേക്കു തട്ടിയിടുകയായിരുന്നു (1–0). ‌ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും ഉതിർക്കാനായില്ലെങ്കിലും 2–ാം പകുതിയിലെ കിടയറ്റ പ്രകടനമാണു സ്വിറ്റ്സർലൻഡിനെ ജയത്തിലെത്തിച്ചത്.

Fifa world cup: Switzerland won