ബിരിയാണിയും ഹൽവയുമെത്തി, മൊട്ടയടിക്കേണ്ടവർ ഉടനെത്തും; പന്തയങ്ങളുടെ തീർപ്പുകാലം

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിൽ അർജന്റീന കിരീടം ചൂടിയാൽ ചങ്ക് പറിച്ചു മെസ്സിക്കു കൊടുക്കുമെന്നു പറഞ്ഞവരിലെത്ര പേർ അതു ചെയ്തുവെന്നറിയില്ല. അതു ലയണൽ മെസ്സിയെന്ന ഫുട്ബോൾ അവതാരത്തോടുള്ള ആരാധനയുടെ ആഴം ആയി കണ്ടാൽ മതി. എന്നാൽ അർജന്റീന ജയിച്ചപ്പോൾ ഹൽവ, ലഡു, ജിലേബി, പായസം എന്നു വേണ്ട, ബിരിയാണി വരെ ഫ്രീയായി വിതരണം ചെയ്തവർ കൊടുത്തതും ചങ്കു തന്നെയാണ്. മെസ്സി സ്വർണക്കപ്പിൽ മുത്തമിട്ടപ്പോൾ മുതൽ വാഗ്ദാനക്കാരെ വിടാതെ പിൻതുടർന്നു കാര്യം സാധിച്ചെടുത്തതിന്റെ ത്രില്ലിൽ കഴിയുന്നവരുമുണ്ട്.

അതേ സമയം ആവേശപ്പുറത്തു വീമ്പു പറഞ്ഞ ഒട്ടേറെപ്പേരെ മെസ്സിയുടെ ബൂട്ട് രക്ഷപ്പെടുത്തുകയം ചെയ്തു. അവരാരാണെന്നു ചോദിച്ചാൽ അർജന്റീന തോറ്റാൽ മൊട്ടയടിക്കുമെന്നും മീശ വടിക്കുമെന്നെല്ലാം പറഞ്ഞു നടന്നവർ തന്നെ. അതേ ആവേശത്തിനു മെസ്സി കപ്പടിക്കില്ലെന്നു പറഞ്ഞവർ മുടിയും മീശയും ഇല്ലാതെ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നേക്കാം. എരഞ്ഞിക്കലിൽ സിപിഎച്ച് അച്ചാർ കട നടത്തുന്ന സി.പി.സഹദ് വാഗ്ദാനം പാലിക്കുന്നതിനു 150 കിലോ ചിക്കൻ ബിരിയാണിയാണ് ഫ്രീയായി വിതരണം ചെയ്തത്. അർജന്റീന ജയിച്ചാൽ ബിരിയാണി എന്ന് അദ്ദേഹം പറഞ്ഞത് ഒരു മാസം  മുൻപ്. ഫുട്ബോൾ മാമാങ്കം കഴിഞ്ഞ പിറ്റേന്നു തന്നെ അദ്ദേഹം വാഗ്ദാനം നിറവേറ്റി.  

കടയിൽ എത്തിയവർക്കെല്ലാം ബിരിയാണി. തൊട്ടുകൂട്ടാൻ നല്ല അച്ചാറും നൽകി. കടയ്ക്ക് അർജന്റീന പതാകയുടെ നിറം പൂശിയും മുന്നിൽ 10 അടി ഉയരത്തിൽ മെസ്സിയുടെ കട്ടൗട്ട് വച്ചും അദ്ദേഹം ആ വിജയം കാത്തിരിക്കുകയായിരുന്നു.ലോകകപ്പ് സെമിഫൈനലിന്റെ തുടക്കത്തിൽ മിഠായിത്തെരുവിലെ കൈരളി സ്വീറ്റ്സ് പുറത്തുവിട്ട വിഡിയോയിൽ അർജന്റീന കപ്പ് നേടിയാൽ ഹൽവ സൗജന്യമായി വിതരണം ചെയ്യുമെന്നു പറഞ്ഞിരുന്നു.

വാക്കു പാലിക്കാൻ കടയുടമയായ പന്നിയങ്കര സ്വദേശി എൻ.പി.ഷാഹുൽ ഹമീദും കൂട്ടരും രംഗത്തിറങ്ങി. കടയ്ക്കു മുന്നിൽ പ്രത്യേക മേശയിട്ട് വലിയ പാത്രങ്ങളിൽ പല നിറത്തിലുള്ള ഹൽവക്കഷണങ്ങൾ നിരത്തി. രാവിലെ 10 മുതൽ ഒരു മണിവരെ 100 കിലോ ഹൽവ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വൈറലായ വിഡിയോ കണ്ട് എത്തിയവരുടെ തിരക്കു കാരണം വിതരണം രാത്രി വരെ നീണ്ടു. ഉദ്ദേശിച്ചതിനെക്കാൾ 20 കിലോ കൂടുതലാണ് വിതരണം ചെയ്തത്.

സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവർക്കു ജീവനക്കാർ ലഡു വിതരണം ചെയ്താണ് സന്തോഷം പങ്കുവച്ചത്. വിവിധ ക്ലബ്ബുകളും ഫുട്ബോൾ ടീമുകളും സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും കടക്കാരും ഓഫിസുകളും തുടങ്ങി എല്ലാ തുറയിലും അർജന്റീനയുടെ ഐതിഹാസിക വിജയം  ആഘോഷമാക്കി. 

പിരിവെടുത്ത പണം കൊണ്ടു പടക്കം വാങ്ങി പൊട്ടിച്ചും ബാൻഡ് മേളം മുഴക്കിയും ആഘോഷം വിപുലമാക്കിയവരും ഉണ്ട്. പണക്കൊഴുപ്പില്ലാതെ ആഘോഷമധുരം  മിഠായിയിൽ ഒതുക്കിയവരും കുറവല്ല. കനൽ ഇത്തിരി മതിയല്ലോ.