ആലപ്പുഴ പോലീസ് ക്വട്ടേഴ്‌സിൽ യുവതി മക്കള കൊന്ന് ആത്മഹത്യ ചെയ്തത് ഭർത്താവും പൊലീസുകാരനുമായ റെനീസിന്റെയും കൂട്ടുകാരി ഷഹാനയുടെയും ഭീഷണിയെ തുടർന്നെന്ന് കുറ്റപത്രം. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം.
കേസിൽ പൊലീസുകാരനായ റെനീസ് ഒന്നാം പ്രതിയും റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാം പ്രതിയുമാണ്. കുട്ടികളെ കൊന്ന് നജ്ല ആത്മഹത്യ ചെയ്തത് ഭർത്താവ് റെനീസിന്റെയും പെൺസുഹൃത്ത് ഷഹാനയുടെയും ഭീഷണിയെ തുടർന്ന് എന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. കുറ്റപത്രം ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
66 സാക്ഷികളും 38 രേഖകളുമാണ് കേസിലുള്ളത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 150, 306, 498a, 34,എന്നീ വകുപ്പുകളും ബാലനീതി നിയമത്തിലെ 75-ാം വകുപ്പും റെനീസിനും ഷഹാനയ്ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയാണ് ലംഘിച്ചത്. കഴിഞ്ഞ രണ്ടു ശനിയാഴ്ചകളിലും റെനീസ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മേയ് 10 നാണ് വണ്ടാനം മെഡി.കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ റെനീസിന്റെ ഭാര്യ നജ്‌ലയും കുട്ടികളും മരിച്ചത്.
മകൻ ടിപ്പു സുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും മകൾ മലാലയെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷമാണ് നജ് ല തൂങ്ങി മരിച്ചത്. റെനീസ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു മരണം റെനീസിനെ കല്യാണം കഴിക്കാൻ പെൺസുഹൃത്തും ബന്ധുവുമായ ഷഹാന സമ്മർദ്ദം ചെലുത്തിയിരുന്നു. നജ്‌ല മരിക്കുന്നതിനു തൊട്ടുമുൻപും ഷഹാന പൊലീസ് ക്വാർട്ടേഴ്സിലെത്തി നജ്‌ലയെ ഭീഷണിപ്പെടുത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.