പൂട്ടുകട്ടകൾ ഇളകിമാറിയതിനെത്തുടർന്ന് തണ്ണിത്തോട് ചിറ്റാർ റോഡിൽ അപകടം പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് സ്വകാര്യ ബസുകള്‍ ഉൾപ്പെടെ ഇരുപത്തി ഏഴ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നീളത്തിൽ പൂട്ടുകട്ട പാകിയ റോഡിലാണ് അപകടം തുടർക്കഥയാകുന്നത്.
കൂത്താടിമൺ മുതൽ നീലിപിലാവ് വരെയുള്ള 1.6 കിലോമീറ്ററിലാണ് പൂട്ടുകട്ട പാകിയിട്ടുള്ളത്. മാക്രിപ്പാറയ്ക്കു സമീപത്താണ് അപകടങ്ങളേറെയുണ്ടാകുന്നത്. പൂട്ടുകട്ട ഇളകിമാറിയതിനാൽ മഴപെയ്താൽ വാഹനങ്ങൾ തെന്നിനീങ്ങുന്ന സാഹചര്യമാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ വേഗത കുറച്ചാലും അപകടത്തിനിടയാക്കും. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി തെന്നിവീഴുന്നത്. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് നിന്നതിനാൽ ദുരന്തം ഒഴിവായി.
പലതവണ കരാറുകാരൻ പൂട്ടുകട്ട ഇളക്കി ഉറപ്പിച്ചെങ്കിലും പൂർണമായും കട്ടമാറുന്നത് ഒഴിവാക്കാനാകുന്നില്ല. കോന്നി അച്ചൻകോവിൽ മേഖലയിലെ നിരവധി വാഹനയാത്രികരാണ് പാതയിലൂടെ കടന്നുപോകുന്നത്. റോഡിൽ ടാർ സ്പ്രേ ചെയ്ത ശേഷം മണൽവിതറി ഉറപ്പിച്ചാൽ ചക്രം തെന്നിമാറിയുള്ള അപകടം തടയാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.