മൂവാറ്റുപുഴ ∙ ഓട്ടത്തിനിടെ തീയും പുകയും ഉയർന്നതിനെ തുടർന്നു സ്വകാര്യ ബസ് ഡ്രൈവർ ബസ് പെട്രോൾ പമ്പിലേക്കു കയറ്റി പാർക്കു ചെയ്തതു പരിഭ്രാന്തി പരത്തി. തീ പൊടുന്നനെ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ അരമനപ്പടിക്കു സമീപമാണു സംഭവം. വണ്ണപ്പുറം, കാളിയാർ റൂട്ടിലോടുന്ന മീരാസ് എന്ന ബസിലാണു തീയും പുകയും ഉയർന്നത്.
യാത്രക്കാർ ബഹളം വച്ചതോടെ ബസ് റോഡിൽ നിന്നു മാറ്റി പെട്രോൾ പമ്പിലേക്കു കയറ്റി നിർത്തുകയായിരുന്നു. യാത്രക്കാർ ബസിൽ നിന്നിറങ്ങി ഓടിമാറിയതോടെ ജീവനക്കാർ പൊടുന്നനെ തീയണച്ചു. പെട്രോൾ പമ്പിലെ ജീവനക്കാർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. സംഭവമറിഞ്ഞു അഗ്നിശമനസേനയും സ്ഥലത്തെത്തി.
തീയണച്ചശേഷമാണു ബസ് പമ്പിലേക്കു കയറ്റി നിർത്തിയതെന്നാണു ബസ് ജീവനക്കാർ പറയുന്നത്. ബാറ്ററിയിൽ നിന്നുയർന്ന തീയും പുകയും ഡീസൽ ഫിൽറ്ററിലേക്ക് എത്തിയിരുന്നുവെന്നും തീ പടർന്നിരുന്നുവെങ്കിൽ പെട്രോൾ പമ്പിലേക്കു തീപടരുകയും നഗരം മുഴുവൻ എരിഞ്ഞു തീരുമായിരുന്നുവെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറയുന്നു.
ബസിൽ തീയും പുകയും ഉയർന്നതിന്റെ പരിഭ്രാന്തിയിൽ ബസ് റോഡിൽ നിന്നു മാറ്റി പാർക്കു ചെയ്യുന്നതിനിടയിൽ സമീപം പെട്രോൾ പമ്പുണ്ടായിരുന്നതു ശ്രദ്ധിച്ചില്ലെന്നായിരുന്നു ബസ് ജീവനക്കാരുടെ വിശദീകരണമെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.