20 മിനിറ്റിനകം വീട്ടിലെത്തുമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞ ഭർത്താവിനെ കാത്തിരുന്ന ഭാര്യയെ തേടിയെത്തിയത് ഒടുവിൽ മരണവാർത്ത. ഇന്നലെ തൃശൂർ അരിമ്പൂരിൽ ബൈക്കപകടത്തിൽ മരിച്ച ത്രിദിഷാണ് തിരുവനന്തപുരത്തേക്ക് പോയി മടങ്ങി വരുന്നതിനിടെ തൃശൂരിൽ വച്ച് ഭാര്യ ഹിതയെ വിളിച്ച് 20 മിനിറ്റിനകം വീട്ടിലെത്തുമെന്നറിയിച്ചത്. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും വീട്ടിലെത്താതായതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടെലിഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് വീട്ടുകർ തൃശൂർ വരെ അന്വേഷിച്ചു പോയെങ്കിലും കണ്ടെത്തിയില്ല. ഒടുവിൽ അന്തിക്കാട് പൊലീസിൽ പരാതി നൽകാനെത്തിയപ്പോഴാണ് ത്രിദിഷ് അപകടത്തിൽ മരിച്ച വിവരം ലഭിക്കുന്നത്. ത്രിദിഷിനൊപ്പം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശിവദാസൻ വീട് എത്തുന്നതിന്റെ 100 മീറ്റർ മുൻപാണ് അപകടത്തിൽ പെടുന്നത്. ഇയാളും ആശുപത്രിയിലെത്തും മുൻപ് മരിച്ചു.