സ്മാർട്ട്സിറ്റി പദ്ധതിയിൽ മാലിന്യസംസ്കരണത്തിന് പ്രത്യേകപരിഗണന നൽകി തിരുവനന്തപുരം കോർപ്പറേഷൻ. ആയിരത്തി അഞ്ഞൂറ്റി മുപ്പത്തെട്ട് കോടിരൂപയുടെ വികസനപദ്ധതിയ്ക്കാണ് കോർപ്പറേഷൻ തയാറെടുക്കുന്നത്. പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തപട്ടികയിൽ ഒന്നാമതായിരുന്നു തലസ്ഥാന നഗരത്തിന്റെ സ്ഥാനം.
ഏരിയവികസനം, പാൻ സിറ്റി വികസനം എന്നങ്ങനെ രണ്ട് ഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഏരിയ വികസന പദ്ധതിയിൽ പാളയവും, കിഴക്കേകോട്ടയും ഉൾപ്പെടുന്ന 1403 ഏക്കർ സിറ്റിസെന്റർ സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഖരമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃതമായി എയ്റോബിന്നുകളും, വീടുകളിൽ കിച്ചൺ ബിന്നുകളും മെറ്റിരിയൽ റിക്കവറി സെന്ററുകളും സ്ഥാപിക്കും.
കുടിവെള്ളവിതരണസംവിധാനം, പാളയം മാർക്കറ്റ് നവീകരണം, ചാല മാർക്കറ്റ് നവീകരണം, ചരിത്രസ്മാരകങ്ങളുടെ സംരക്ഷണം എന്നിവ പൂർത്തിയാക്കും. അടുത്തനാല് വർഷംകൊണ്ട് കേന്ദ്രസർക്കാരിൽ നിന്ന് 500 കോടിരൂപ പദ്ധതിയ്ക്കായി ലഭിക്കും. സംസ്ഥാന സർക്കാരിന്റെ 450 കോടിയും നഗരസഭയുടെ 50 കോടിയും സ്വകാര്യസംരഭകരിൽ നിന്നുള്ള 538 കോടിയും ഉൾപ്പടുന്നതാണ് പദ്ധതിയുടെ അടങ്കൽ തുക.ഇതിൽ ഏരിയവികസനത്തിന് 1386 കോടി രൂപയും, പാൻസിറ്റി വികസനത്തിന് 152 കോടിരൂപയുമാണ് നീക്കിവയ്ക്കുക.