വിവിധ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച് വഴിയിൽ തള്ളുന്ന സ്വകാര്യ കമ്പനികൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ. അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇത്തരം കമ്പനികൾക്ക് മാലിന്യം നൽകിയിരുന്ന ആശുപത്രികളടക്കം പതിനഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കാനും തീരുമാനം.
കഴിഞ്ഞ ദിവസം അമ്പലത്തറയ്ക്ക് സമീപം പരവൻകുന്നിലെ ജനവാസമേഖലയിൽ ആശുപത്രികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം തള്ളിയതിനെക്കുറിച്ചുള്ള അന്വേഷമാണ് കർശന നടപടികൾക്ക് വഴിതുറന്നത്. തമിഴ്നാട്ടിൽ കൊണ്ട് സംസ്കരിക്കാമെന്ന പേരിൽ ഈ സ്ഥാപനങ്ങളിൽ നിന്ന് കരാറെടുത്ത സ്വകാര്യ കമ്പനിയാണ് പൊതുസ്ഥലത്ത് മാലിന്യമുപേക്ഷിച്ചത്. വൻതുകയ്ക്ക് കരാറെടുത്ത ശേഷം പെരുവഴിയിൽ മാലിന്യംതള്ളുന്ന ഇത്തരം ഒട്ടേറെ അനധികൃത സ്ഥാപനങ്ങളുണ്ടെന്ന കണ്ടെത്തലിലാണ് നടപടി.
അനധികൃത കമ്പനികൾക്ക് മാലിന്യം നൽകിയ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളോട് അത്തരം കരാർ റദ്ദാക്കിയില്ലങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. ആശുപത്രികളും ഹോട്ടലുകളും അടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളും സ്വന്തമായി സംസ്കരണ സംവിധാനമോരുക്കുകയോ അല്ലങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രം മാലിന്യം നൽകുകയോ ചെയ്യണമെന്നുമാണ് നിർദേശം