ഏറ്റവും കൂടുതൽ പനി ബാധിതരുളള തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൂടുതൽ ഫലപ്രദമായ പവർ സ്പ്രേയറുകൾ ഉപയോഗിച്ച് കൊതുകു നശീകരണം തുടങ്ങി. ശുചീകരണ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് മേയർ അഭ്യർഥിച്ചു.
വളരെ വൈകിയെങ്കിലും പകർച്ചപ്പനിക്കെതിരെ നഗരസഭാധികൾ ഉണർന്നു. പുതുതായി വാങ്ങിയ പവർ സ്പ്രേയറുകൾ ഉപയോഗിച്ചായിരിക്കും ഇനി കൊതുകു നശീകരണം. കൂടുതൽ വെള്ളം കെട്ടിക്കിടക്കുന്നയിടങ്ങളിൽ പവർ സ്പ്രേയറുകൾ ഫലപ്രദമാണ്. വീടുകൾ തോറും കയറിയിറങ്ങി ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നു. കാടുകൾ വെട്ടിത്തെളിക്കുന്നു. മാലിന്യക്കൂനകളും നീക്കിത്തുടങ്ങി.
പക്ഷേ പനിബാധിതരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ഇന്നും നൂറുകണക്കിനു പേരാണ് സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയത്.