തിരുവനന്തപുരം കോർപ്പറേഷനിൽ കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ ഉപേക്ഷിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചു. മനോരമ ന്യൂസ് വാർത്ത പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചതോടെയാണ് തീരുമാനം. ഉപയോഗിക്കാനാവുന്ന വാഹനങ്ങൾ ഉടൻ ലേലം ചെയ്യാനും തീരുമാനം.
തിരുവനന്തപുരം കോർപ്പറേഷനിലെ പത്ത് വർഷം പോലും പഴക്കമില്ലാത്ത വാഹനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചതോടെ തുരുമ്പെടുത്ത് നശിച്ചൂവെന്ന മനോരമ ന്യൂസ് വാർത്ത പ്രതിപക്ഷമായ ബി.ജെ.പിയാണ് കൗൺസിലിൽ അവതരിപ്പിച്ചത്. വാഹനം ഉപേക്ഷിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
ലേലം ചെയ്ത് വിൽക്കാത്തത് വഴി കോടിക്കണക്കിന് രൂപയുടെ നാശമുണ്ടായെന്നും ചർച്ചയിൽ വിമർശനമുയർന്നു. ഉപയോഗിക്കാനാവുന്ന വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടി തുടങ്ങിയെന്ന് പറഞ്ഞ മേയർ അന്വേഷണം വേണമെന്ന പ്രമേയം പാസാക്കുന്നതായും അറിയിച്ചു.
കോർപ്പറേഷനിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക മെക്കാനിക്കൽ വിഭാഗം തുടങ്ങുന്നത് പരിഗണിക്കാനും കൗൺസിൽ തീരുമാനിച്ചു.