മത്സ്യബന്ധനത്തെ ചൊല്ലി സംഘർഷം; തൊഴിലാളിക്ക് പരുക്ക്

ചെല്ലാനം മറവുകാട് പാടശേഖരത്തിൽ മത്സ്യബന്ധനത്തെ ചൊല്ലി സംഘർഷം. പാടം മത്സ്യകൃഷിക്കായി പാട്ടത്തിനെടുത്തവരുമായുണ്ടായ സംഘർഷത്തിൽ മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റു. തർക്കം രൂക്ഷമായതോടെ  ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. 

പാടശേഖരത്തിലെ മത്സ്യബന്ധനത്തിന്റെ പേരിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിൻറെ തുടർച്ചയാണ് ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷം. പാടത്ത് മത്സ്യബന്ധനത്തിനെത്തിയ  ഡേവിസിനെയാണ് ഒരു സംഘം ആക്രമിച്ചത്. രാത്രി ഒൻപത് മണിയോടെയായിരുന്നു ആക്രമണം. അൻപതിലേറെ പേർ ചേർന്ന് കല്ലും വടികളും ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തിയ ശേഷമാണ് ആക്രമിച്ചതെന്നാണ് പരാതി. ഡേവിസിന്റെ തലയ്ക്കാണ്  പരുക്കേറ്റത്.  പാടത്ത് ചോരവാർന്ന് കിടന്ന ഡേവിസിനെ മകനും മറ്റു തൊഴിലാളികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 

മറുവുകാട് പാടശേഖര കര്‍ഷക യൂണിയന്‍ സെക്രട്ടറിയുടെ മകന്റെയും  കരാറുകാരന്റെയും നനേതൃത്വത്തിലാണ് ആക്രമിച്ചതെന്നാണ് ആരോപണം. പൊതു ജലാശയങ്ങളും പാടങ്ങളും കയേറി അനധികൃതമായി ചെമ്മീന്‍ വാറ്റ് നടത്തുന്നവരാണ് മത്സ്യബന്ധനം തടയുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഉൾപ്പെടെ ഒത്താശ ചെയ്യുന്നു എന്നുമാണ് ആരോപണം.