60 വർഷമായി സ്ഥിര താമസം; എന്നിട്ടും പട്ടയമില്ലാതെ നാലായിരത്തോളം കുടുംബങ്ങൾ; ദുരിതം

ഇടുക്കിയിൽ വാത്തിക്കുടി തോപ്രാംകുടി മേഖലകളിൽ അറുപത് വർഷത്തിലേറെയായി സ്ഥിരതാമസമാക്കിയ നാലായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നില്ലെന്ന് പരാതി. 1993 മുതൽ കൈവശമുള്ള ഭൂമിക്ക് പട്ടയം ലഭിക്കാൻ നൽകുന്ന അപേക്ഷകൾ വിവിധ കാരണങ്ങൾ പറഞ്ഞ് അധികൃതർ നിരസിക്കുകയാണെന്നാണ് ആരോപണം.

അർഹതയുള്ളവർക്ക് മുഴുവൻ പട്ടയം നൽകുമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇടുക്കി തോപ്രാംകുടി, ദൈവംമേട്, കനകക്കുന്ന്, മേരിഗിരി മേഖലകളിൽ പട്ടയത്തിനു വേണ്ടി ഇവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വാത്തിക്കുടി അടക്കം നാലു പഞ്ചായത്തുകളിലായി നാലായിരത്തിലധികം കുടുംബങ്ങളാണ് പട്ടയം ലഭിക്കാതായതോടെ ദുരിതത്തിലായിരിക്കുന്നത്.

ലാൻഡ് റജിസ്റ്റർ പ്രകാരം കൈവശ ഭൂമിയിൽ ഏലം കൃഷിയെന്ന് തെറ്റായി ആയി രേഖപ്പെടുതിയതിനാലാണ് ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും  റോഷി അഗസ്റ്റിന്‍ എംഎൽഎ വ്യക്തമാക്കി.