കുരങ്ങുകളുടെ ആക്രമണം രൂക്ഷം; ഏലം കർഷകർ ദുരിതത്തിൽ

കുരങ്ങ് ആക്രമണത്തിൽ പൊറുതിമുട്ടി നെടുങ്കണ്ടം കൈലാസപ്പാറയിലെ ഏലം കർഷകർ. രണ്ടു മാസത്തിനിടെ മേഖലയിൽ ഏക്കറുകണക്കിന് കൃഷിയാണ് കുരങ്ങുകൾ നശിപ്പിച്ചത്.  കുരങ്ങുകളെ തുരത്താൻ പുതുവഴികൾ തേടുകയാണ് കർഷകർ. 

നെടുങ്കണ്ടം ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള  കാർഷിക മേഖലയാണ് കൈലാസപ്പാറ മലനിരകൾ. ചെങ്കുത്തായ പ്രദേശമായതിനാൽ ഏലമാണ് പ്രധാന കൃഷി. മുമ്പ് നല്ല വിളവ് ലഭിച്ചിരുന്ന ഇവിടെ പ്രളയ സമയത്ത് വ്യാപക കൃഷിനാശമുണ്ടായെങ്കിലും വീണ്ടും കൃഷിയിറക്കി  അതിജീവിച്ച് വരുമ്പോഴാണ്   കുരങ്ങുകൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചത്. കൂട്ടമായെത്തുന്ന കുരങ്ങുകൾ തോട്ടത്തിൽ പ്രവേശിച്ച് ഏലത്തട്ടകൾ വ്യാപകമായ് നശിപ്പിക്കുകയാണ്.തട്ടകBൾ കടിച്ച് പൊട്ടിച്ച് ഉള്ളിലെ നാമ്പുകൾ തിന്നുന്നതിനൊപ്പം ശരവും കുരുന്ന് ഏലക്കായും പൂവും ഇവർ അകത്താകും.  അൻപതോളം കുരങ്ങുകളുടെ സംഘമാണ്  ഏലതോട്ടങ്ങളിൽ കൃഷി നാശം ഉണ്ടാക്കിയത്. 

കൃഷി -വനം വകുപ്പ് അധികൃതരോട് പല തവണ കർഷകർ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതിനെ തുടർന്ന് കുരങ്ങുകളെ തുരത്താൻ പുതു വഴികൾ തേടുകയാണ് കർഷകർ. മുമ്പ് കുരങ്ങുകൾ എത്തുമ്പോൾ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമൊക്കെയാണ്   ഓടിച്ചിരുന്നെങ്കിൽ, ഇപ്പോൾ  തോട്ടങ്ങളിൽ കോലങ്ങൾ ഉണ്ടാക്കി വച്ചും തൊരണങ്ങൾ  കെട്ടിയും മറ്റുമാണ്  കർഷകർ ഇവയെ പ്രതിരോധിക്കുന്നത്.  കടം വാങ്ങിയും മറ്റും കൃഷി നടത്തുന്ന കർഷകർക്ക് ഇത്തവണയാണ് ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിച്ചത്.എന്നാൽ കുരങ്ങുകളുടെ ആക്രമണത്തിന് മുമ്പിൽ പ്രതീക്ഷയറ്റ് നിൽക്കുകയാണ്  കർഷകർ