പെരിങ്ങോട്ടുകര സിപിഐ ഓഫീസ് തല്ലിത്തകര്‍ത്തു; മോഷണം

തൃശൂര്‍ പെരിങ്ങോട്ടുകര സി.പി.ഐ. ലോക്കല്‍കമ്മിറ്റി ഓഫിസ് തല്ലിതകര്‍ത്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.ഐ. ആരോപിച്ചു. 

പെരിങ്ങോട്ടുകര എസ്.എന്‍.ശങ്കരന്‍ സ്മാരക മന്ദിരത്തിന് നേരെയായിരുന്നു ആക്രമണം. ഓഫിസിലെ ജനല്‍ ചില്ലുകള്‍, അലമാരകള്‍, ടി.വി, കസേരകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്തു. ഓഫിസില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ മോഷണം പോയി. ഓഫിസിന് മുന്നിലെ കൊടിമരവും നശിപ്പിച്ചു. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫ്. സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ആഹ്ലാദ പ്രകടത്തിനിടെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഓഫിസ് ആക്രമണമെന്ന് സി.പി.ഐ കുറ്റപ്പെടുത്തി. 

പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സി.പി.ഐയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ് എന്നാല്‍, ആക്രമണത്തില്‍ പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതൃത്വം പ്രതികരിച്ചു.