ആലപ്പുഴ തലവടി പഞ്ചായത്തില്‍ പുതിയ റേഷന്‍കാര്‍ഡ് കിട്ടാത്ത നാനൂറ്റിയന്‍പത് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം. ഇരുപത് ദിവസത്തിനുള്ളില്‍ കാര്‍ഡ് നല്‍കും. അതുവരെ പഴയ കാര്‍ഡിന്‍റെ അടിസ്ഥാനത്തില്‍ റേഷന്‍ ലഭ്യമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പുതിയ റേഷന്‍ കാര്‍ഡിന്‍റെ വിതരണം ആലപ്പുഴ ജില്ലയില്‍ പൂര്‍ത്തിയായെങ്കിലും തലവടിക്കാര്‍ ആ പട്ടികയിലുണ്ടായിരുന്നില്ല. വിവരശേഖരണത്തിലെ പിഴവാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ഇതോടെ നാനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കാതായി. സര്‍ക്കാര്‍വക ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
റേഷന്‍ കാര്‍ഡ് ലഭ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ മങ്കൊമ്പിലെ താലൂക്ക് സപ്ലൈ ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് സപ്ലൈ ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരത്തിന് വഴിയൊരുങ്ങുകയായിരുന്നു. നിലവില്‍ കൈവശമുള്ള കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് റേഷന്‍ കടകള്‍വഴി അരിയും ഗോതന്പും വാങ്ങാം.
ബിപിഎൽ കാര്‍ഡ് ഉണ്ടായിരുന്നവര്‍ക്ക് ആളൊന്നിന് പ്രതിമാസം 4 കിലോ അരിയും ഒരു കിലോ ഗോതമ്പും കിട്ടും. ആശുപത്രികളില്‍ ചികില്‍സാ ആനുകൂല്യവും ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.എസ്.ശശീന്ദ്രബാബു വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കുശേഷവും പുതിയ കാര്‍ഡ് കിട്ടിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന്് നാട്ടുകാര്‍ പറയുന്നു.