ഗുരുവായൂരിലെത്തുന്ന അമ്മമാർക്ക് സൗജന്യമായി താമസിക്കാൻ വീടൊരുങ്ങി. താമസം മാത്രമല്ല ,വാഹനത്തിൽ കൊണ്ടുപോയി ക്ഷേത്ര ദർശനനടത്താനും ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്.
പ്രായാമാകുന്ന അമ്മമാരെ ഗുരുവായൂരിലെത്തിച്ച് നടതള്ളുന്നുവെന്ന പരാതിയുണ്ട്. ആരൊരുമില്ലാതെയെത്തുന്ന അമ്മമാർ നടപ്പന്തലിൽ രാപ്പകൽ കഴിച്ച് കൂട്ടേണ്ട അവസ്ഥയുമുണ്ട്. എന്നാൽ ഇനി അത്തരം പരാതികൾ വേണ്ട. ഗുരുവായൂർ അമ്പലനടയിൽ അമ്മമാർക്ക് തല ചായ്ക്കാനും പരിചരിക്കാനുമെല്ലാം സൗകര്യമുണ്ട്. കുറൂരമ്മ ഭവനം. ദേവസ്വം ഒരുക്കിയ ഈ വീട് ദേവസ്വം മന്ത്രി തന്നെ ഭക്തർക്ക് സമർപ്പിച്ചു.
ഇപ്പോൾ ഇരുപത് പേർക്ക് താമസിക്കാനാണ് സൗകര്യം.ഒരാൾക്ക് മൂന്ന് ദിവസം വരെ കഴിയാം. ഇവിടെ നിന്ന് ക്ഷേത്ര ദർശനത്തിന് പോകാൻ വാഹനം എർപ്പെടുത്തും. ഭക്ഷണവും തയാറാക്കി നൽകും. നൂറ് പേർക്ക് താമസിക്കാവുന്ന വീടായി ഇത് വിപുലപ്പെടുത്താനുള്ള നിർമാണങ്ങയും ആരംഭിച്ചു.