Image: Instagram, gauthamirathode
സ്വകാര്യ സ്കൂള്‍ പ്രവേശനത്തിനായി ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായിരുന്ന സര്‍ക്കാര്‍ അധ്യാപിക രാജിവച്ചു. തെലങ്കാന ഖമ്മം ജില്ലയിലെ മാമില്ലഗുഡം ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഭൂക്യ ഗൗതമിയാണ് രാജിവച്ചത്. 12 വര്‍ഷത്തെ സേവനത്തിനു ശേഷം രാജി പ്രഖ്യാപനം നടത്തിയതും സോഷ്യല്‍മീഡിയയിലൂടെ ആയിരുന്നു. Also Read: മകന്‍റെ പാസിങ് ഔട്ട് കാണാനെത്തി എംഎല്‍എ അമ്മ; ഇനി നാടിന്‍റെ കമാന്‍ഡോ
റീലിനു പിന്നാലെയുണ്ടായ വിവാദത്തെത്തുടർന്ന് നേരിടേണ്ടി വന്ന അപമാനവും മാനസിക സമ്മർദവും താങ്ങാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് ഭൂക്യ വിഡിയോയില്‍ അതിവൈകാരികമായി പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് വിവാദങ്ങളുടെ തുടക്കം. സ്വകാര്യ സ്കൂളുകളിലെ പ്രവേശനത്തെ ന്യായീകരിച്ചായിരുന്നു ഭൂക്യയുടെ വിഡിയോ എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനു പിന്നാലെ സര്‍ക്കാര്‍ സ്കൂളിനായി ഒന്നും ചെയ്യാതെ സ്വകാര്യ സ്കൂളിനായി നിലകൊണ്ട അധ്യാപികയ്ക്കെതിരെ കടുത്ത വിമര്‍ശനം വിദ്യാഭ്യാസവകുപ്പില്‍ നിന്നും തന്നെയുണ്ടായി. പിന്നാലെ ഭൂക്യയെ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. Also Read: 'ഇത് നല്ല മാതൃക'; ഉദയനിധിയുടെ അറസ്റ്റില്‍ കങ്കണ റണാവത്ത്, പരസ്യമായി മാപ്പ് പറയണമെന്ന് ഖുശ്ബു
എന്നാല്‍ താന്‍ റീല്‍ ചിത്രീകരിച്ചത് സ്കൂളില്‍വച്ചല്ലെന്നും വീട്ടില്‍വച്ചാണെന്നുമായിരുന്നു ഭൂക്യയുടെ ന്യായീകരണം. താൻ കടമകളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും 12 വർഷമായി ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തതെന്നും അധ്യാപിക പറഞ്ഞു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാത്ത വകുപ്പില്‍ നിന്നും സസ്പെന്‍ഷനു ശേഷവും കടുത്ത പീഡനവും അപമാനവും ഏല്‍ക്കേണ്ടിവന്നതായും അധ്യാപിക പറയുന്നു.
പുനര്‍നിയമനത്തിനായി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. അധികൃതരെ കണ്ടുകാര്യങ്ങള്‍ സംസാരിക്കാനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നെന്നും പിന്നീട് കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നുവെന്നും ഭൂക്യ പറയുന്നു. ഇതിനു പുറമേയായിരുന്നു ആ റീലിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നേരിട്ട ട്രോളുകളെന്നും അത് കടുത്ത തോതില്‍ തന്റെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അധ്യാപിക വിഡിയോയില്‍ പറയുന്നു.
ഒരു സാധാരണ ആദിവാസി കുടുംബത്തില്‍ ജനിച്ച തനിക്ക് അച്ഛനും ഭര്‍ത്താവും നല്‍കിയ പിന്തുണയിലൂടെയാണ് അധ്യാപന രംഗത്തെത്തിയതെന്ന് ഭൂക്യ പറയുന്നു. പാവപ്പെട്ട കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഇതിനായി പതിവ് ക്ലാസുകൾക്ക് പുറമെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇംഗ്ലീഷ് ക്ലാസുകളും താൻ സംഘടിപ്പിച്ചിരുന്നതായി പറയുന്നു. ഇൻസ്റ്റഗ്രാമിൽ 3.28 ലക്ഷത്തിലധികം ഫോളോവേഴ്സും ഏകദേശം 9,900-ഓളം പോസ്റ്റുകളുമുണ്ട് ഈ അധ്യാപികയുടെ അക്കൗണ്ടില്‍.