ആരാധനാലയങ്ങളടച്ച് ഒമാൻ; വിദേശികൾക്ക് പ്രവേശന വിലക്ക്

ഒമാനിൽ വീസ നിയന്ത്രണം ഏർപ്പെടുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടുമാണ് കോവിഡ് 19 നെ പ്രതിരോധിക്കുന്നത്. മേഖലയിൽ വൈറസ് ബാധ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒമാനിലാണ്.

കോവിഡ് 19 നെ പ്രതിരോധിക്കാൻ ഒമാനിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാൻ പൌരൻമാർക്കു മാത്രമാണ് രാജ്യത്തേക്കു വരാൻ അനുമതി. എന്നാൽ, പൌരൻമാരുൾപ്പെടെ ആർക്കും രാജ്യത്തിനു പുറത്തേക്കു പോകാനാകില്ല. പതിനെട്ടാം തീയതി നിലവിൽ വന്ന പ്രവേശനവിലക്ക് ഇന്ത്യക്കാർക്കുൾപ്പെടെ ബാധകമാണ്. കര,കടൽ,വ്യോമ മാർഗങ്ങളിലൂടെെ രാജ്യത്തേക്കു പ്രവേശിക്കാനാകില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ മുസ്ലിം പള്ളികളടക്കമുള്ള ആരാധനാലയങ്ങൾ അടയ്ക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം ഉണ്ടാവില്ല. ഷോപ്പിങ് മാളുകളിൽ ഭക്ഷ്യവസ്തുക്കളും അവശ്യഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, ഫാർമസികൾ, കണ്ണടകടകൾ  എന്നിവയൊഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിടണംരാജ്യത്തെ പരമ്പരാഗത മാർക്കറ്റുകളായ മത്രസൂഖ്, നിസ്വ സൂഖ്, സിനാവ് മാർക്കറ്റ് എന്നിവ അടച്ചിട്ടു. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും പരിപാടികളും സമ്മേളനങ്ങളുമെല്ലാം റദ്ദാക്കാൻ യോഗം നിർദേശിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. അനാവശ്യമായി വീടിനു പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നത്.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ പൊതു ഗതാഗത സംവിധാനങ്ങൾ റദ്ദാക്കി. ടാക്സി, ബസ്, ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. അതേസമയം, ഒമാൻ ആരോഗ്യമന്ത്രാലയത്തിൻറെ വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൌണ്ടുകളിലും കോവിഡ് പ്രതിരോധിക്കാൻ ബോധവൽക്കരണം നടത്തുന്നുണ്ട്. അതിനാൽ വ്യാജപ്രചരണങ്ങളെ വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നുമാണ് അധികൃതരുടെ ഓർമപ്പെടുത്തൽ.