വിനോദസഞ്ചാരികൾക്ക് വീസായില്ലാതെ ഒമാനിൽ പ്രവേശനം; 103 രാജ്യക്കാർക്ക് അനുമതി

ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് വീസായില്ലാതെ ഒമാനിൽ പ്രവേശനം അനുവദിച്ചു. ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിനോദസഞ്ചാരത്തിനായി പത്തു ദിവസത്തേക്കായിരിക്കും അനുമതി. അതേസമയം, ഒമാനിലേക്ക് വിമാനമാർഗം എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സുപ്രീംകമ്മിറ്റി വ്യക്തമാക്കി. 

കോവിഡിനെ തുടർന്ന് മന്ദഗതിയിലായ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകരുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക ഉത്തേജകപദ്ധതി പ്രകാരമാണ് വീസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്. പത്ത് ദിവസത്തേക്കായിരിക്കും താമസാനുമതിയെന്നും അധികമായി തങ്ങുന്നവരിൽ നിന്ന് പ്രതിദിനം 10 റിയാൽ പിഴ ഈടാക്കുമെന്നും റോയൽ ഒമാൻ പൊലീസ് പാസ്‍പോർട്ട് ആൻഡ് റസിഡൻസ് വിഭാഗം അസി.ഡയറക്ടർ  ജനറൽ കേണൽ അലി ബിൻ ഹമദ് അൽ സുലൈമാൻ പറഞ്ഞു. സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ, ആരോഗ്യ ഇൻഷുറൻസ്, മടക്ക യാത്രടിക്കറ്റ് തുടങ്ങിയവ നിർബന്ധമാണ്. ഒമാനിലേക്ക് ഇതുവഴി കൂടുതൽ വിനോദസഞ്ചരികളെ ആകർഷിക്കണക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമാനത്താവളം വഴി ഒമാനിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. എന്നാല്‍, ഒമാൻ വിമാനത്താവളത്തിൽ പരിശോധന തുടരുമെന്നും കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും മന്ത്രി  വ്യക്തമാക്കി. ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇൻഷുറന്‍സ് ഉറപ്പുവരുത്തണം. ഈ മാസം അവസാനത്തോടെ ആദ്യ ഘട്ട വാക്‌സീന്‍ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.