ഇന്ത്യയിൽ നിന്നും സമുദ്രമാർഗം ഗൾഫിലെത്താം; അറേബ്യൻ ഓളപ്പരപ്പില്‍ നങ്കൂരമിട്ട് കർണിക

ഇന്ത്യയുടെ പ്രഥമ ആഡംബര യാത്രാകപ്പൽ കർണിക ദുബായിൽ നങ്കൂരമിട്ടിരിക്കുന്നു. അറേബ്യൻ ഓളപ്പരപ്പിൽ ശാന്തമായി, പ്രൌഡിയോടെ ഒഴുകുകയാണ്  കർണിക. ഇന്ത്യയുടെ ആദ്യ ആഡംബര ക്രൂയിസ് യാത്രാകപ്പൽ കർണികയ്ക്ക് ദുബായ് മിന റാഷിദ് തുറമുഖത്തിൻറെ സ്വാഗതം. ഇന്ത്യയുടെ പ്രാദേശിക രാജ്യാന്തര സമുദ്രവിനോദസഞ്ചാരത്തിൻറെ ആഡംബരപൂർണമായൊരു അനുഭവമാണ് കർണികയൊരുക്കുന്നത്. 

ജൂൺ ആദ്യവാരത്തോടെ ദുബായിലെത്തിയ കർണിക സെപ്റ്റംബർ അവസാനം വരെ അറേബ്യൻ ഓളപ്പരപ്പിലുണ്ടാകും. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ വിദേശ യാത്രയാണിത്. വെള്ളിയാഴ്ചകളിൽ അബുദാബി വഴി ബഹ്റൈനിലേക്കും തിങ്കളാഴ്ചകളിൽ ഒമാനിലേക്കും കർണികയിൽ യാത്ര ചെയ്യാം.

നാടൻ ചോറു മുതൽ എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തുന്ന ഭക്ഷണങ്ങൾ, കടലിൻറെ മനോഹാരിതയിൽ ലോകത്തെ ഏറ്റവും മുന്തിയ ഇനം മദ്യങ്ങളടക്കമുള്ള ബാറുകൾ, സ്പായും സലൂണും ഫിറ്റ്നെസ് സെൻററുമടക്കമുള്ള സൌകര്യങ്ങൾ, സംഗീതവും നൃത്തവും സിനിമയും ആസ്വദിക്കാനുള്ള അവസരം എന്നിവയെല്ലാം ഈ ആഡംബരക്കപ്പലിനെ വ്യത്യസ്തമാക്കുന്നു. കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനുമൊപ്പം ഷോപ്പിങ്ങിനുള്ള സൌകര്യങ്ങളും കപ്പലിലുണ്ട്. 

ഇന്ത്യയിൽ നിന്നും സമുദ്രമാർഗം വിനോദസഞ്ചാരികൾ ഗൾഫ് നാടുകളിലേക്കെത്താനും വിനോദസഞ്ചാരമേഖലയ്ക്കു മുതൽകൂട്ടാകാനും കർണികയ്ക്കു സാധിക്കുന്നുവെന്നതാണ് വിജയം. രാജ്യാന്തരനിലവാരത്തിലുള്ള സൌകര്യങ്ങളാണ് കർണികയിൽ യാത്രക്കാരെ കാത്തിരിക്കുന്നത്. 

www.jaleshcruises.com എന്ന വെബ്സൈറ്റ് വഴി വിവിധ പാക്കേജുകളിലുള്ള യാത്രകൾ തിരഞ്ഞെടുക്കാം. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്കു പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്. ഏപ്രിലില്‍ മുംബൈയില്‍നിന്ന് ഗോവയിലേക്കായിരുന്നു 'കര്‍ണിക'യുടെ ആദ്യയാത്ര. 70,285 ടണ്ണാണ് കർണികയുടെ ഭാരം. 811 അടി വീതി. ഒരേ സമയം രണ്ടായിരത്തോളം സന്ദർശകരെ, സർവ്വസൌകര്യങ്ങളോടും കൂടെ ഉൾക്കൊള്ളാനാകും ഈ ആഡംബര നൌകയ്ക്ക്.