മെൽബണില്‍ പാട്ടുപാടി മലയാളിയായ ജെസി; 73 ലക്ഷം സമ്മാനം; കയ്യടി

മെൽബണിലെ ഫെഡറൽ സ്ക്വയർ നടത്തിയ സംഗീത പരിപാടിയിൽ ഒന്നാം സ്ഥാനം നേടി മലയാളി. 19കാരിയായ ജെസി ഹില്ലേലാണ് അയ്യായിരം പേരോളം പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഒരു ലക്ഷം ഡോളറിനടുത്താണ് സമ്മാനത്തുക. മെൽബണില്‍ സംഗീത വിദ്യാർഥി കൂടിയാണ് ജെസി ഹില്ലേല്‍.

കൊറോണ വൈറസ് മുലം പ്രതിസന്ധിയിലായ സംഗീത മേഖലയെ വീണ്ടെടുക്കുകയെന്ന ഉദ്ദേശത്തിലായിരുന്നു മത്സരം. സമൂഹമാധ്യമങ്ങളിലൂടെ  നൽകിയ പരസ്യം നൈജീരിയയിൽ നിന്നുള്ള വ്യക്തി സ്പോൺസർ ചെയ്യാനെത്തിയതോടെയാണ് ജെസി മത്സരത്തിനുള്ള പാട്ടെഴുതാനാരംഭിച്ചത്. ‘ദി റെയിൻ’ എന്ന് പേര് നൽകിയ പാട്ടിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പാട്ടിൽ മനുഷ്യരുടെ ശബ്ദമാണ് സംഗീതോപകരണങ്ങൾക്ക് പകരം ഉപയോഗിച്ചത്.സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന വോട്ടിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.

വിജയിയായതിൽ വളരെ സന്തോഷമുണ്ടെന്ന് ജെസി അറിയിച്ചു. ഡിസംബർ 19ന് നടക്കുന്ന സംഗീതനിശയിൽ ജെസി ഹില്ലേലിന്റെ ദി റെയിൻ പാടുന്നുണ്ട്. മൊണാർഷ് സർവകലാശാലയിലെ സംഗീതവിദ്യാർഥിയാണ് ജെസി. മെൽബണിൽ ജോലി ചെയ്യുന്ന റബി ബ്രിഗു ഹില്ലേലിന്റെയും സിഗി സൂസന്‍ ജോര്‍ജിന്‍റേയും മകളാണ് ജെസി.