വേഷവിവാദത്തിൽപ്പെട്ട് അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 18-ാം വാര്‍ഷികാചരണത്തിനിടെ പെനിസില്‍വാനിയയിലെ ഫ്ലൈറ്റ് 93 നാഷണല്‍ മെമ്മോറിയല്‍ സന്ദര്‍ശിച്ച അമേരിക്കയുടെ പ്രഥമ വനിതയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമാണ് അപ്രതീക്ഷിത വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഞങ്ങളൊരിക്കലും മറക്കില്ല 9.11.10 എന്ന അടിക്കുറിപ്പോടെ മെമ്മോറിയലില്‍ ട്രംപും മെലാനിയയും പുറംതിരിഞ്ഞുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെയാണ് വിവാദവും തുടങ്ങിയത്.
എന്നാൽ വേഷവിവാദത്തെ ഒറ്റവാക്കില്‍ തള്ളിക്കളയുകയാണ് വൈറ്റ്ഹൗസിലെ മെലാനിയയുടെ വക്താവ്. കഴിഞ്ഞ വര്‍ഷം സ്മാരകം സന്ദര്‍ശിച്ചപ്പോഴത്തെ ചിത്രമാണ് ഇത്തവണ ട്രംപ് പോസ്റ്റ് ചെയ്തത്. അന്നുതന്നെ ഇരുവരുടെയും പല ആംഗിളികളിലുള്ള ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ മെലനിയയുടെ കോട്ടിലെ വിചിത്രമായ തുന്നല്‍ ഇപ്പോഴാണ് വിമര്‍ശകരുടെ കണ്ണില്‍ ഉടക്കുന്നതും അവര്‍ അതിന് പുതിയ അര്‍ഥതലങ്ങള്‍ സങ്കല്‍പിക്കാന്‍ തുടങ്ങിയതും. ഒടുവില്‍ വിവാദങ്ങള്‍ വളരുന്നതു തടയാന്‍ വൈറ്റ് ഹൗസിലെ മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാന്‍ തന്നെ പരസ്യമായി രംഗത്തെത്തി.
മെലാനിയയുടെ കോട്ടിന്റെ പിറകുവശത്ത് വേള്‍ഡ് ട്രേഡ് സെന്ററുകളിലെ ഇരട്ട ടവറുകളിലൊന്നില്‍ വിമാനം വന്നിടിക്കുന്നതിനു സമാനമായ തുന്നല്‍പ്പണിയാണ് ലോകം മുഴുവന്‍ നിറഞ്ഞ വിവാദമായി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മാറിയത്. തുന്നല്‍പ്പണി ഒട്ടും ശരിയായില്ലെന്നും അത്തരമൊരു ഡിസൈന്‍ പതിച്ച കോട്ട് ധരിച്ച സമയം ശരിയായില്ലെന്നുമൊക്കെയാണ് വിമര്‍ശകരുടെ വാദം. എന്തായാലും ഒന്നിനുപിന്നാലെ ഒന്നായി വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് ട്രംപിനെയെും മെലാനിയയെും.