ഡാറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ കേംബ്രിഡ്ജ് അനലറ്റിക്ക സിഇഒയ്ക്ക് സസ്പെന്‍ഷന്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പൗരന്‍മാരുടെ വിവരം ചോര്‍ത്തിയ സ്ഥാപനം ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുമായും ബന്ധപ്പെട്ടെന്ന് സൂചന പുറത്തുവന്നതോടെ വിവാദം ഇന്ത്യയിലും കത്തുമെന്ന് ഉറപ്പായി. ആരോപണത്തില്‍ പാര്‍ലമന്‍ററി സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കന്‍ബര്‍ഗിനോട് നിര്‍ദേശിച്ചു.
അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് വഴി പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് കേംബ്രിഡ്ജ് അനാലിറ്റക്കെതിരായ ആരോപണം. 50 ദശലക്ഷം വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങളാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണവിഭാഗത്തിന് ഫേസ്ബുക്ക് ഉപയോഗിച്ച് ചോര്‍ത്തി നല്‍കിയത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലിയാണ് ചോര്‍ത്തല്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പികളെ സ്വാധീനിക്കാന്‍ കേംബ്രിഡ്ജ് അനാലിറ്റക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നെന്ന് വൈലി പറഞ്ഞു. ഫേസ്ബുക്കിന് നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടെന്ന് സമ്മതിച്ച അനലറ്റിക്ക സിഇഒ അലക്സാണ്ടര്‍ നിക്സിനെ കമ്പനി പുറത്താക്കി. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് നിക്സ് സമ്മതിച്ചിരുന്നു.
2019ലെ പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ത്യയിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുമായും കേംബ്രിഡ്ജ് അനാലറ്റിക്ക ബന്ധപ്പെട്ടിരുന്നു എന്ന് സൂചനയുണ്ട്. വിവാദം സംബന്ധിച്ച തെളിവെടുപ്പിന് നേരിട്ട് ഹാജരാകാന്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കന്‍ബര്‍ഗിനോട് ബ്രിട്ടിഷ് പാര്‍ലമെന്‍ററി കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം ഫേസ്ബുക്ക് ഉപയോഗം എല്ലാവരും അവസാനിപ്പിക്കണമെന്ന് വാട്്സ് ആപ് സഹസ്ഥാപകന്‍ ബ്രയാൻ ആക്റ്റൻ ആവശ്യപ്പെട്ടു. വിവാദത്തെത്തുടര്‍ന്ന് ഫെയ്സ്ബുക്ക് ഒാഹരികള്‍ വന്‍തോതില്‍ ഇടിയുകയാണ്.