7 മണിക്കൂർ പണി മുടക്കി ഫെയ്സ്ബുക്കും വാട്ട്സാപ്പും; സക്കർബർഗിന് 52,000 കോടി നഷ്ടം

ഫേസ്ബുക്ക് ഏഴുമണിക്കൂർ പണിമുടക്കിയതോടെ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവ ലോകവ്യാപകമായി തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. പലയിടങ്ങളിലും മെസഞ്ചർ സേവനങ്ങളിലെ തകരാർ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡിഎൻഎസിൽ വന്ന പിഴവാണ് സമൂഹമാധ്യമങ്ങൾ നിലച്ചതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

കഴിഞ്ഞ സെപ്റ്റംബറില്‍ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഫെയ്സ്ബുക്കില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായും ഇന്‍സ്റ്റഗ്രാമില്‍ ചില തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ ഉള്ളതായും പറഞ്ഞിരുന്നു. രാഷ്ട്രീയ ധ്രുവീകരണം അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കപ്പെട്ടിരുന്നതായി പ്രശ്ങ്ങളില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റ നിക്ക് ക്ലേഗ്  ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്. നിലവിൽ ലോക സമ്പന്നരിൽ അഞ്ചാമതാണ് സക്കർബർഗുള്ളത്.