കണ്ണീരടക്കാനാകാതെ തമിഴകം; പൊട്ടിക്കരഞ്ഞ് താരങ്ങൾ; നേരിട്ടെത്തി വിക്രം; വിഡിയോ

പ്രാർഥനകൾ വിഫലമാക്കി ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി തമിഴകത്തിന്റെ ‘ചിന്ന കലൈവാനർ’ വിടവാങ്ങിയപ്പോള്‍ തമിഴകം ഒന്നടങ്കം തേങ്ങുകയായിരുന്നു. വിരുഗമ്പാക്കത്തെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലിയർപ്പിച്ചു. തമിഴ് താരങ്ങളായ വിക്രം, സൂര്യ, ജ്യോതിക, കാർത്തി, തൃഷ, യോഗിബാബു, വൈര മുത്തു, വിജയ്‌യുടെ അമ്മ ശോഭ എന്നിവർ നേരിട്ടെത്തി വിവേകിന് യാത്രാമൊഴിയേകി.

വിവേകിന്റെ മരണത്തിൽ താൻ തകർന്നു പോയി എന്നാണ് നടി സുഹാസിനി പറഞ്ഞത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനേയും അടുത്ത സുഹൃത്തിനേയുമാണെന്ന് സുഹാസിനി പറഞ്ഞു.

ഹൃദയം നുറുങ്ങുന്ന വേദനയാൽ കൈകൾ വിറയ്ക്കുകയും കണ്ണ് നിറയുകയും ചെയ്യുന്നുവെന്ന് നടി രംഭ കുറിച്ചു. വിവേകിനെ ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും രംഭ കൂട്ടിച്ചേർത്തു. 

‘കണ്ണുനീർ അടക്കാൻ ആകുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കുകയില്ല. ഞങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രചോദനാത്മകമായ വാക്കുകൾ, ഒരിക്കലും മറക്കാൻ കഴിയില്ല. അങ്ങ് എന്നും എപ്പോഴും സിനിമയുടെ ഇതിഹാസമാണ്, അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’–രംഭ കുറിച്ചു.

ഏറെ വൈകാരികമായൊരു കുറിപ്പാണ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു പങ്കുവച്ചത്. സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, കഷ്ടപ്പെട്ടിരുന്ന കാലത്ത്, പിടിച്ചു കയറാൻ ശ്രമിച്ചിരുന്നു, ഹൃദയം തകരുകയും വേദനിക്കുകയും ചെയ്തിരുന്ന കാലത്തെല്ലാം നാം ഒരുമിച്ചുണ്ടായിരുന്നുവെന്നും ഖുശ്ബു ഓർക്കുന്നു.