ആരാധകർക്കിടയിലെ താരം; ഫാൻസ് ക്ലബ്ബുകൾ; തലയെടുപ്പിന്റെ തമ്പുരാന് കണ്ണീർപ്രണാമം

ഒറ്റപ്പാലം: ഉത്സവപ്പറമ്പുകളിൽ ‘തലയെടുപ്പിന്റെ തമ്പുരാനാ’യിരുന്നു മംഗലാംകുന്ന് കർണൻ. രേഖകൾ പ്രകാരം ഉയരം 302 സെന്റീമീറ്ററായിരുന്നുവെങ്കിലും ആത്മവിശ്വാസത്തിന്റെ കരുത്തോടെയുള്ള തലയെടുപ്പ് (നിലവ്) കർണനെ വ്യത്യസ്തനാക്കി.ഇരിക്കസ്ഥാനത്തു (ആനപ്പുറത്ത് ഇരിക്കുന്ന ഭാഗം) നിന്നുള്ള അളവിൽ കേമനല്ലെങ്കിലും തലയെടുപ്പു മത്സരവേദികളിൽ ഉയരക്കേമൻമാരോടെല്ലാം പൊരുതി നേടിയ വിജയമായിരുന്നു കർണന്റെ കരുത്ത്.

തിടമ്പു കയറ്റിയാൽ ഇറക്കുന്നതു വരെ ആനക്കാരന്റെ നിർദേശമോ സമ്മർദമോ കൂടാതെ തല ഉയർത്തിനിൽക്കുന്ന കർണൻ രണ്ടര പതിറ്റാണ്ടോളം ആരാധകർക്കിടയിലെ താരമായിരുന്നു. സിനിമാ താരങ്ങളു‌ടേതു പോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാൻസ് ക്ലബ്ബുകൾ പോലുമുള്ള ആനയാണിത്.

മികച്ച ഉടൽനീളവും ഉറച്ച ന‌ടയമരങ്ങളും (കൈകാലുകൾ) കർണന്റെ ലക്ഷണത്തികവാണ്. മദപ്പാടുകാലം ഒഴികെയുള്ള സമയങ്ങളിൽ ശാന്തസ്വഭാവക്കാരനായിരുന്നു കർണൻ.