ഉദയകുമാറിന്റെ ജീവിതകഥ കാണാൻ അമ്മയെത്തി; നിറമിഴികളോടെ കണ്ട് മടങ്ങി

പൊലീസ് ലോക്കപ്പില്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ കഥ രാജ്യാന്തര ചലചിത്ര മേളയിലെ അഭ്രപാളിയില്‍ തെളിഞ്ഞത് കാണാന്‍ അമ്മ പ്രഭാവതിയമ്മയും. നിറ കണ്ണുകളോടെ ചിത്രം കണ്ടിറങ്ങിയ അമ്മയ്ക്ക്  ഇന്നും മകന്റെ വിയോഗത്തില്‍ തീരാ ദുഖം മാത്രം. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് മറാത്തി ചിത്രമായപ്പോള്‍ കാണാന്‍ ആസ്വാദകരും ഒഴുകിയെത്തി.

2005 സെപ്തംബർ 27, കേരളത്തിന് കളങ്കമായ ദിവസം. ശ്രീകണ്ഠേശ്വരം പാർക്കിൽ മോഷണം ആരോപിച്ച് ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നു. ആക്രിക്കടയിലെ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയും പീഡനം. രാത്രി എട്ടുമണിയോടെ മരണം. കള്ളസാക്ഷികളെ സൃഷ്ടിച്ച് കേസ് തേച്ചുമായിച്ചുകളയാന്‍ പൊലീസ്. എന്നാല്‍ ഉദയകുമാറിന്റെ അമ്മയുടെ നീതിക്കായുള്ള പോരാട്ടം വിജയിച്ചത് 2018 ല്‍ പ്രതികളില്‍ രണ്ടുപേരുടെ വധശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിയുത്തരവിലൂടെ. ജീവിതത്തില്‍ പ്രഭാവതിയമ്മ താണ്ടിയ കനല്‍വഴികള്‍ അധസ്ഥിത ജനത്തോട്  ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പുലര്‍ത്തുന്ന അപകടകരമായ നിസംഗത കൂടിയാണ് വരച്ചിടുന്നത്.

സിംഗപ്പൂര്‍ ദക്ഷിണ ഏഷ്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്. അമ്മ പ്രഭാവതിയമ്മയെ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവന്‍ മേളയില്‍ മികച്ച നടിക്കുള്ള രജതചകോരവും ലഭിച്ചിരുന്നു.