ഒടുവിൽ അമ്മയെ കണ്ടു; കെട്ടിപ്പിടിച്ചു; നോവ് ബാക്കിയാക്കി ഹസൻ യാത്രയായി

ഒ‍ടുവിൽ കുഞ്ഞുഹസൻ യാത്രയായി. അമ്മയെ അവസാനമായി കണ്ടാണ് നൊമ്പരം ബാക്കിവെച്ച് ഹസന്റെ വിടവാങ്ങല്‍. അമേരിക്കയിലേക്ക് പോകാൻ വിലക്കുള്ളതിനാൽ മരണം കാത്തുകഴിയുന്ന മകനെ കാണാൻ സാധിക്കാതിരുന്ന യെമൻ സ്വദേശിയായ അമ്മയുടെ വാർത്തകളിലൂടെയാണ് ഹസനെയും ലോകമറിഞ്ഞത്. തലച്ചോറിൽ ഗുരുതരരോഗം ബാധിച്ച് ചികിത്സയിലായിരുന്നു അബ്ദുല്ല ഹസൻ. 

നിയമപോരാട്ടത്തിലൂടെ യുഎസിലെത്താനുള്ള അനുമതി അമ്മ ഷൈമക്ക് ലഭിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ  ഓക്‌ലൻഡിലെ ആശുപത്രിയിൽ കഴിയുന്ന ഹസനെ ഷൈമ സന്ദർശിക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ 19നാണ് ഷൈമ മകന്റെയടുത്തെത്തിയത്. പിന്നാലെയായിരുന്നു മരണം. ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. കുഞ്ഞിനു രോഗം കണ്ടെത്തിയതോടെ യുഎസ് പൗരനായ പിതാവ് അലി ഹസനാണ് ഓക്‌ലൻഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.

അതിനിടെ യെമൻ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയതാണ് ഷൈമയ്ക്കു ദുരിതമായത്. ഈജിപ്തിൽ വച്ചു വിവാഹിതരായശേഷം  2016ൽ ദമ്പതികൾ യെമനിൽ താമസമാക്കുകയായിരുന്നു.