നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി പ്രതീക്ഷ ദയാധനം: ജെറോം പറയുന്നു

നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി പ്രതീക്ഷ ദയാധനമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം മനോരമ ന്യൂസിനോട്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ എംബസിയും ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുമെന്ന് സാമുവല്‍ ജെറോം പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. 

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ (33) വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ. ഇനി യെമനിലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാമെങ്കിലും  അപ്പീൽകോടതിയുടെ തീർപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കില്ല. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു സുപ്രീം കോടതി ചെയ്യുക.