മകന് ഡോണൾഡ് ട്രംപെന്ന് പേരിട്ടു, അഫ്ഗാനിസ്ഥാനിൽ പിതാവിന് സംഭവിച്ചത്

സ്വന്തം മകന് പേരിടാൻ പിതാവിന് അവകാശമില്ലേ? പേരിട്ടതിന്റെ പേരിൽ ജീവിതം വഴിമുട്ടിയവരെ പറ്റി കേട്ടിട്ടുണ്ടോ? ഇത് രണ്ടിന്റെയും ഉത്തരമാണ് അഫ്ഗാനിസ്ഥാൻ സ്വദേശി അസദുള്ള പോയ. പോയയ്ക്ക് ഇന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ചെയ്ത കുറ്റം സ്വന്തം മകന് തന്റെ ആരാധനാപുരുഷന്റെ പേരിട്ടു. ‘ഡോണൾഡ് ട്രംപ്’ എന്നാണ് അസദുള്ള തന്റെ മകന് പേരിട്ടത്. അന്നുതുടങ്ങിയ പ്രശ്നങ്ങളാണ് മകന് പ്രായം 18മാസങ്ങൾ കഴിഞ്ഞിട്ടും വിടാതെ ഇന്നും പിന്തുടരുന്നത്.

2016ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപാണ് അസദുള്ളയ്ക്ക് മകൻ ജനിക്കുന്നത്. ട്രംപ് പ്രസിഡന്റ് ആകുന്നതിന് മുൻപ് തന്നെ ഇദ്ദേഹം കടുത്ത ആരാധകനാണ് . 2004ൽ  ട്രംപ് എഴുതിയ ‘ഹൗ ടു ഗെറ്റ് റിച്ച്’ എന്ന പുസ്തകമാണ് അസദുള്ളയെ ട്രംപിന്റെ കടുത്ത ആരാധകനാക്കി മാറ്റിയത്. ഭാവിയിൽ മകനുണ്ടാവുയാണെങ്കിൽ അവന് ട്രംപ് എന്ന പേരിടണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. ആ മോഹം സഫലമായെങ്കിലും അത് വരുത്തിവച്ച പൊല്ലാപ്പ് ഇന്നും അസദുള്ളയെ വേട്ടയാടുന്നു.

മകനെ ട്രംപ് എന്നുവിളിച്ചുതുടങ്ങുമ്പോൾ ആദ്യം കളിയായിട്ടാണ് ഇരുവരുടെയും വീട്ടുകാർ എടുത്തത്. പക്ഷേ പിന്നിട് രണ്ടുവീട്ടുകാർക്കിടെയിലും പ്രശ്നമായി. ആ വഴക്ക് ചെന്നുനിന്നത് അസദുള്ളയെ കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കുന്നിടം വരെയാണ്. പക്ഷേ എന്നിട്ടും തോറ്റുകൊടുക്കാൻ ഇദ്ദേഹത്തിന് മനസുവന്നില്ല. കുട്ടിയുടെ പേരുമാറ്റുന്ന പ്രശ്നമില്ലെന്ന് ഉറപ്പിച്ച് ഭാര്യയെയും കൂട്ടി വാടകവീട്ടിലേക്ക് താമസം മാറ്റി. അവിടം കൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. സമുഹത്തിൽ നിന്നും പുറത്തായ അവസ്ഥയിലായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വധഭീഷണി വർധിച്ചതോടെ ഫെയ്സ്ബുക്കും ഉപേക്ഷിച്ചു. ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇൗ പിതാവ്.       

എന്തുവന്നാലും മകന്റെ പേരുമാറ്റില്ലെന്ന നിലപാടിൽ തന്നെയാണ് ഇൗ പിതാവ്. മകന് പ്രായപൂർത്തിയാകുമ്പോൾ അവനുവേണമെങ്കിൽ പേരുമാറ്റിക്കോട്ടെയെന്നാണ് അസദുള്ള പറയുന്നത്. ഇനി ഒരു മകളുണ്ടാവുകയാണെങ്കിൽ അവൾക്ക് ഇവാൻകാ ട്രംപ് എന്നുപേരിടാനാണ് തീരുമാനം.