കാര്‍ബൺ ഡൈയോക്സൈഡായും മീഥൈനായും കോടിക്കണക്കിനു ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് മനുഷ്യര്‍ പുറന്തള്ളുന്നത്. ഇതിനൊപ്പം അന്തരീക്ഷ താപനിലയും ഉയരുകയാണ്. അന്തരീക്ഷ താപനിലയിലെ ഈ ഞെട്ടിപ്പിക്കുന്ന വർധനവ് ഗ്രീന്‍ലന്‍ഡ് ഉള്‍പ്പടെയുള്ള ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കത്തിന്‍റെ വേഗം പതിന്മടങ്ങാക്കി വർധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 270 ജിഗാ ടണ്‍ വെള്ളം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകി സമുദ്രത്തിലേക്കെത്തിയെന്നാണ് ഏകദേശ കണക്കുകള്‍.
ഗ്രീന്‍ലന്‍ഡില്‍ നിന്നും അന്‍റാര്‍ട്ടിക്കില്‍ നിന്നുമെല്ലാം മഞ്ഞുരുകിയെത്തുന്ന ജലം കടല്‍നിരപ്പുയര്‍ത്തുകയാണ്. ലോകത്തെ ഏതാണ്ട് 15 കോടി ജനങ്ങള്‍ വസിക്കുന്നത് കടല്‍നിരപ്പില്‍ നിന്നു മൂന്ന് മീറ്റര്‍ മാത്രം ഉയരത്തിലാണ്. ഈ അളവിലാണ് മഞ്ഞുരുകുന്ന വേഗമെങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ തന്നെ ഈ പ്രദേശങ്ങള്‍ കടലിനടിയിലാകുമെന്നാണു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനാകും ഈ പ്രതിഭാസം കാരണമാകുക.
ഇതില്‍ ഗ്രീന്‍ലന്‍ഡിന്‍റെ കാര്യത്തില്‍ ഗവേഷകര്‍ പ്രത്യേകം ഭയപ്പെടുന്നതിനു കാരണമുണ്ട്. അന്‍റാര്‍ട്ടിക്കിനെയും ആര്‍ട്ടിക്കിന്‍റെ വടക്കേ അറ്റത്തെയും പോലെ മഞ്ഞുരുകല്‍ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഗ്രീന്‍ലന്‍ഡിനില്ല. ഈ മേഖലകളില്‍ ശൈത്യകാലത്ത് മഞ്ഞുരുക്കല്‍ കുറയുമെന്നു മാത്രമല്ല മഞ്ഞ് വീണ്ടും ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ ചുറ്റുമുള്ള കടലിന്‍റെ താപനിലയും ആ സമയത്തു കുറയും.
എന്നാല്‍ ഗ്രീന്‍ലന്‍ഡ് ഈ രണ്ട് മേഖലകളില്‍ നിന്നും വ്യത്യസ്തമായി ധ്രുവപ്രദേശത്തു നിന്ന് അല്‍പം കൂടി അകന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ചുറ്റമുള്ള കടലിന്‍റെ താപനില ആഗോളതാപനത്തിന്‍റെ ഫലമായി ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കടലിന്‍റെ താപനിലയും അന്തരീക്ഷ താപനിലയും ചേര്‍ന്ന് ഗ്രീന്‍ലന്‍റിലെ മഞ്ഞുരുകുന്നതിന്‍റെ ആക്കം കൂട്ടിയിട്ടുമുണ്ട്. ഒരു ഘട്ടം കഴിഞ്ഞാല്‍ ഗ്രീന്‍ലന്‍റിലെ മഞ്ഞുരുകലിന്‍റെ വേഗം കുറയുകയോ അവസാനിക്കുകയോ ഇല്ല. ഇതാകട്ടെ ഈ പ്രദേശത്തെ മുഴുവന്‍ മഞ്ഞും ഉരുകാന്‍ കാരണമാകും. ഇത് ലോക കാലാവസ്ഥയെ തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന പ്രതിഭാസമാകുമെന്നും ഗവേഷകര്‍ ഭയപ്പെടുന്നു.