മേൽവിലാസമില്ലെങ്കിലും അവർ ജീവിച്ചിരിപ്പുണ്ട്, 110 കോടിയിലധികം ജനങ്ങൾ. ജീവിച്ചിരിക്കുന്നതായി തെളിയിക്കുന്ന യാതൊരു രേഖകളുമില്ലാത്തവർ. ഇവരിൽ വലിയൊരു പങ്കും ആഫ്രിക്കയിലും ഏഷ്യയിലുമാണെന്നു ലോക ബാങ്കിന്റെ ഐഡന്റിഫിക്കേഷൻ ഫോർ ഡവലപ്മെന്റ് (ഐഡി4ഡി) പ്രോഗ്രാം വ്യക്തമാക്കുന്നു.
ഇവരിൽ മൂന്നിലൊന്നും രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന പ്രദേശങ്ങളിലും സംഘർഷ മേഖലകളിലും ജനിക്കുന്ന കുട്ടികളാണ്. ഇവരുടെ ജനനം പോലും റജിസ്റ്റർ ചെയ്യുന്നില്ല. ഇതുമൂലം വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ എന്നിവയെല്ലാം നിഷേധിക്കപ്പെടുന്നതായി പ്രോഗ്രാം മാനേജർ വൈജയന്തി ദേശായി പറഞ്ഞു.
പെറു പോലുള്ള ചില രാജ്യങ്ങളിലെ വിദൂരഗ്രാമങ്ങളിൽ ജീവിക്കുന്നവർക്കു സർക്കാർ ഓഫിസിൽ എത്തുക എളുപ്പമല്ല. ജനനം റജിസ്റ്റർ ചെയ്യണമെന്നു ഭൂരിഭാഗം പേർക്കും അറിയില്ല. ഒരു കുഞ്ഞ് മതിയെന്നു ഭരണകൂടം ശഠിക്കുന്നതിനാൽ ചൈന പോലുള്ള രാജ്യങ്ങളിലും ജനനം കൃത്യമായി റജിസ്റ്റർ ചെയ്യുന്നില്ല.